മുഹമദ്പൂർ മോഹൻപൂരാക്കി ഖലീൽപൂർ രാംപൂരും; മുസ്ലിം പേരുകൾ വെട്ടി മധ്യപ്രദേശ്, 11 ഗ്രാമങ്ങൾക്ക് പേര് മാറ്റം
text_fieldsമോഹൻ യാദവ്
ഭോപാൽ: 11 ഗ്രാമങ്ങളുടെ പേര് മാറ്റം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പൊതുജനവികാരം കണക്കിലെടുത്ത് സംസ്ഥാനത്തെ പതിനൊന്നോളം ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
പുതുക്കിയ പേരുകൾ പ്രാദേശിക ജനങ്ങളുടെ വികാരത്തെ പ്രതിഫലിപ്പിക്കുമെന്ന് മോഹൻ യാദവ് ഷാജാപൂരിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവകാശപ്പെട്ടു. പേരുകൾ മാറ്റണമെന്ന ആവശ്യം പൊതുജനങ്ങളിൽ നിന്ന് ഉയർന്നിരുന്നുവെന്നും അവരുടെ ആഗ്രഹങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ചില പേരുകൾ അനിഷ്ടകരമാണെന്ന് ആളുകൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, അവരെ അഭിസംബോധന ചെയ്യേണ്ടത് എന്‍റെ ഉത്തരവാദിത്തമാണെന്ന് തോന്നി. മുഹമ്മദ്പൂർ മച്ചാനൈയിൽ മുഹമ്മദ് ഇല്ലെങ്കിൽ, പിന്നെ എന്തിനാണ് അത്തരമൊരു പേര് നിലനിർത്തുന്നത്? മുസ്ലീം നിവാസികൾ ഉണ്ടെങ്കിൽ അവർക്ക് അവരുടെ പേര് നിലനിർത്താം. അല്ലെങ്കിൽ പേരുകൾ മാറ്റാം. നമ്മുടെ സംസ്കാരത്തിൽ 33 കോടി ദേവതകളുണ്ട്, അതിനാൽ അവയിൽ ഏതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പേരുകൾ നൽകാം" -മുഖ്യമന്ത്രി പറഞ്ഞു.
മുഹമദ്പൂർ മച്ചാനൈ എന്നത് മോഹൻപൂർ എന്ന് പുനർനാമകരണം ചെയ്തു. ധബ്ല ഹുസൈൻപൂർ ധബ്ല റാം എന്നും മുഹമ്മദ്പൂർ പവാഡിയയെ രാംപൂർ പവാഡിയ എന്നുമാക്കി. ഖജൂരി അലഹ്ദാദ് ഖജൂരി റാം എന്നും ഹാജിപൂർ ഹീരാപൂർ എന്നും പുനർനാമകരണം ചെയ്തു. നിപാനിയ ഹിസാമുദ്ദീൻ നിപാനിയ ദേവാക്കി. റീച്ഡി മുറാദാബാദ് എന്ന പേര് റിച്ച്ഡി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഖലീൽപൂർ രാംപൂർ എന്നും ഘാട്ടി മുഖ്തിയാർപൂർ ഘാട്ടി എന്നും പുനർനാമകരണം ചെയ്യപ്പെട്ടു. ഉഞ്ചോട് ഉഞ്ചവട് എന്നാക്കുകയും ഷെയ്ഖ്പൂർ ബോംഗി അവധ്പുരി എന്ന് മാറ്റുകയും ചെയ്തു.
കഴിഞ്ഞയാഴ്ച സമാനമായ നീക്കത്തിൽ യാദവ് ഉജ്ജയിൻ ജില്ലയിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകൾ മാറ്റിയിരുന്നു. ഗജ്‌നിഖേഡി പഞ്ചായത്തിനെ ചാമുണ്ഡ മാതാ ഗ്രാമമായും ജഹാംഗീർപൂർ ജഗദീഷ്‌പുരായും മൗലാന ഗ്രാമം വിക്രം നഗറായും മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

