വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; മധ്യപ്രദേശ് നിയമസഭ 26 വരെ പിരിഞ്ഞു
text_fieldsഭോപാൽ: മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടത്താതെ നിയമസഭ സമ്മേളനം മാർച്ച് 26 വരെ പിരിഞ്ഞു. ഗവർണർ ലാൽജി ടണ്ഡന്‍റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കർ എൻ.പി. പ്രജാപതി പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാഹചര്യം മുൻനിർത്തിയാണ് സഭ പിരിഞ്ഞത്.
ഭൂരിപക്ഷം തെളിയിക്കാൻ 10 ദിവസം കൂടി ലഭിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. സഭയിൽ തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി കമൽനാഥിനോട് ഗവർണർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
നയപ്രഖ്യാപനത്തിന്‍റെ അവസാന പേജ് മാത്രമാണ് ഗവർണർ സഭയിൽ വായിച്ചത്. സർക്കാർ ഭരണഘടനയെ പിന്തുടരണമെന്ന് അദ്ദേഹം നിർദേശിച്ചു.
കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ഗോവിന്ദ് സിങ് കൊറോണ വൈറസ് സാഹചര്യത്തെ കുറിച്ച് സഭയിൽ പ്രമേയം അവതരിപ്പിച്ചു. ഇതിന് പിന്നാലെ മാർച്ച് 26 വരെ നിയമസഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ബി.ജെ.പി എം.എൽ.എമാർ ഉയർത്തിക്കാട്ടി. ഇക്കാര്യം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ആശയവിനിമയമാണെന്ന് സ്പീക്കർ പറഞ്ഞു. അതേസമയം, വിശ്വാസവോട്ടെടുപ്പ് ഉടൻ നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് ബി.ജെ.പി.
ഭരണകക്ഷിയായ കോൺഗ്രസിൽനിന്ന് 22 എം.എൽ.എമാർ രാജിവെച്ചതിനെതുടർന്നാണ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധിയിലായത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന എം.എൽ.എമാർ മുഴുവൻ രാജിക്കത്ത് നൽകിയെങ്കിലും ആറുപേരുടെ രാജി മാത്രമാണ് സ്പീക്കർ ഇതുവരെ അംഗീകരിച്ചിരിക്കുന്നത്.
ഭൂരിപക്ഷം നഷ്ടപ്പെട്ടുവെങ്കിലും ചില വിമത എം.എൽ.എമാരുടെ സഹായത്തോടെ ഭരണം നിലനിർത്താനാവുമോയെന്ന ശ്രമത്തിലാണ് കോൺഗ്രസ് സർക്കാർ. ഇതിന് സമയം ആവശ്യമാണെന്നതിനാൽ സ്പീക്കറുടെ ഇന്നത്തെ തീരുമാനം സർക്കാറിന് ആശ്വാസമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.