അർധ സൈനികരുടെ കാൻറീനിൽ ജൂൺ ഒന്നു മുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ മാത്രം
text_fieldsന്യൂഡൽഹി: ജൂൺ ഒന്നു മുതൽ രാജ്യത്തെ അർധ സൈനിക വിഭാഗത്തിെൻറ കാൻറീനിൽ വിൽക്കുക ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ മാത്രം. രാജ്യം സ്വാശ്രയ ശീലത്തിലേക്കെത്തണമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ തീരുമാനം.
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(സി.ഐ.എസ്.എഫ്), ഇന്തോ-തിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി), സശസ്ത്ര സീമ ബെൽ (എസ്.എസ്.ബി), ദേശീയ സുരക്ഷ സേന (എൻ.എസ്.ജി), അസം റൈഫിൾസ് എന്നീ കേന്ദ്ര സായുധ പൊലീസ് സേനകളുടെ കാൻറീനിൽ സ്വദേശി ഉത്പന്നങ്ങൾ മാത്രം സ്ഥാനം പിടിക്കുകയെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഏകദേശം പത്ത് ലക്ഷം വരുന്ന അർധ സൈനികരുടെ 50 ലക്ഷത്തോളം കുടുംബാംഗങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കും. ജനങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും മറ്റുള്ളവരോട് അവ ഉപയോഗിക്കാൻ ആവശ്യപ്പെടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.