ക്ലബ്ബിലെ തീ അണക്കാൻ ശ്രമിക്കുമ്പോൾ ഉടമകൾ രാജ്യം വിടാനുള്ള തിരക്കിലെന്ന് റിപ്പോർട്ടുകൾ
text_fieldsന്യൂഡൽഹി: 25 പേരുടെ മരണത്തിന് കാരണമായ ഗോവയിലെ നിശാക്ലബ് തീപിടിത്തത്തിൽ ഉടമകളായ ലുത്ര സഹോദരന്മാരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തീപിടിത്തം നടന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് ഇരുവരും തായ്‌ലന്റിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും പിന്നാലെ രാജ്യംവിട്ടുവെന്നുമാണ് പുതിയ കണ്ടെത്തൽ.
ക്ലബ്ബിലെ തീ അണക്കാനായി ഫയർഫോഴ്സും മറ്റ് രക്ഷാ സംവിധാനങ്ങളും ശ്രമിക്കുമ്പോഴായിരുന്നു ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടത്. പുലർച്ചെ 1:17ന് ഇരുവരും മേക്ക് മൈ ട്രിപ്പ് എന്ന പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്യുകയും മണിക്കൂറുകൾക്ക് ശേഷം ഇമിഗ്രേഷൻ രേഖകൾ കാണിക്കുന്നത് രണ്ട്പേരും ഇൻഡിഗോ വിമാനത്തിൽ ഫുക്കറ്റിലേക്ക് കയറിയെന്നുമാണ്. പുലർച്ചെ 5:30 ന് ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് ഇരുവരും രാജ്യം വിട്ടത്.
ഇവരുടെ മുൻകൂർ ജാമ്യഹരജി ഡൽഹി രോഹിണി കോടതി പരിഗണിച്ചിരുന്നു. തങ്ങൾ രക്ഷപ്പെട്ടതല്ല എന്നും മുൻകൂട്ടി തീരുമാനിച്ച ബിസിനസ് ട്രിപ്പിന് വേണ്ടിയാണ് തായിലന്റിലേക്ക് പോയതെന്നുമാണ് ലുത്ര സഹോദരന്മാരുടെ വിശദീകരണം. ഇവരുടെ ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും. അതേസമയം ഇരുവർക്കും ജാമ്യം നൽകുന്നതിനെ ഗോവ പൊലീസ് ശക്തമായി എതിർത്തു.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെ സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥർ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 2020 വരെ ലൂത്ര സഹോദരന്മാർക്ക് മൂന്ന് കാറുകൾ ഉണ്ടായിരുന്നുവെന്നാണ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ രക്ഷപ്പെടുന്നതിന് മുമ്പ് അവർക്ക് നാലിലധികം ആഡംബര വാഹനങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഈ വാഹനങ്ങളെല്ലാം ഇപ്പോൾ കാണാനില്ല. തായ്‌ലൻഡിലേക്ക് പോകുന്നതിന് മുമ്പ് കാറുകൾ മനപൂർവ്വം നീക്കം ചെയ്തതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഇതിനിടെ നിശാക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇയാൾക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഡൽഹിയിൽ നിന്ന് പിടികൂടിയ അജയ് ഗുപ്തയെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം ഗോവയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
ഉത്തര ഗോവയിലെ റോമിയോ നിശാക്ലബിലാണ് ശനിയാഴ്ച അർധരാത്രിയോടെ അഗ്നിബാധയുണ്ടായത്. അനധികൃത നിർമാണത്തിന്റെ പേരിൽ പഞ്ചായത്ത് പൊളിക്കാൻ ഉത്തരവിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ തിങ്കളാഴ്ച സമാന രീതിയിൽ പ്രവർത്തിക്കുന്ന റോമിയോ ക്ലബിന്റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് നിശാ ക്ലബുകൾ അധികൃതർ പൂട്ടിച്ചിരുന്നു. സംഭവത്തിൽ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ക്ലബ്ബ് ഉടമകൾക്കെതിരെ സംസ്ഥാന സർക്കാർ ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
തീരദേശ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഓഫിസ് എന്നീ വകുപ്പുകൾ നൽകിയ അന്ത്യശാസനങ്ങളെയെല്ലാം വകവെക്കാതെയാണ് ക്ലബ് നടത്തിയിരുന്നതെന്നാണ് വിവരം. റിസോർട്ടിൽ അപകടമുന്നറിയിപ്പ് നൽകിയ ചില സാമൂഹ്യപ്രവർത്തകരെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രവി ഹർമൽക്കർ എന്ന സാമൂഹ്യപ്രവർത്തകൻ പരാതി നൽകിയതോടെ പൊളിച്ചുനീക്കാൻ ഉത്തരവായെങ്കിലും പ്രവർത്തനം തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

