ചണ്ഡിഗഢ്: ലുധിയാന സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ ജസ് വിന്ദർ സിങ് മുൽത്താനി അറസ്റ്റിൽ. പഞ്ചാബ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയും ദേശീയ അന്വേഷണ ഏജൻസിയും ചേർന്നാണ് ഇയാളെ പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ അഞ്ച് പ്രതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്ഫോടക വസ്തുക്കൾ ഡ്രോൺ ഉപയോഗിച്ച് കടത്തിക്കൊണ്ടു വന്നത് പാക് ചാരസംഘടന ഐ.എസ്.ഐ പിന്തുണയോടെയാണെന്ന് പഞ്ചാബ് പൊലീസ് മേധാവി വി.കെ. ഭാവ്ര അറിയിച്ചു. ഖലിസ്താൻ സംഘത്തിന് സാങ്കേതിക സഹായം നൽകിയത് പ്രായപൂർത്തിയാകാത്ത പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.
2021 ഡിസംബർ 23ന് ലുധിയാനയിലെ കോടതിസമുച്ചയത്തിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.