വോട്ടർപട്ടിക തീവ്ര പരിശോധന: ലോക്സഭ സ്തംഭിച്ച് ഇൻഡ്യ സഖ്യം
text_fieldsന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക തീവ്ര പരിശോധന നിർത്തിവെപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൻഡ്യ സഖ്യം ലോക്സഭ സ്തംഭിപ്പിച്ചു. വോട്ടർപട്ടിക തീവ്ര പരിശോധനക്കെതിരായ പ്ലക്കാർഡുകളേന്തി നടുത്തളത്തിലിറങ്ങിയാണ് മൂന്ന് തവണയായി പ്രതിപക്ഷം ലോക്സഭ നിർത്തിവെപ്പിച്ചത്.
വിഷയത്തിൽ അടിയന്തര പ്രമേയ ചർച്ചക്ക് നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും സ്പീക്കർ അവയെല്ലാം തള്ളിയിരുന്നു. സ്പീക്കർ ഓം ബിർളയും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനും സഭ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം തയാറായില്ല. ചർച്ചക്ക് സർക്കാർ തയാറായിട്ടും പ്രതിപക്ഷം അനാവശ്യമായി സഭ സ്തംഭിപ്പിക്കുകയാണെന്നും കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ആരോപിച്ചു.
ലോക്സഭയും രാജ്യസഭയും പ്രതിഷേധത്തെതുടർന്ന് നിർത്തിവെച്ചതോടെ പാർലമെന്റിന് പുറത്തേക്ക് വന്ന പ്രതിപക്ഷ എം.പിമാർ ‘ബിഹാർ വോട്ടുബന്ദി’ക്കെതിരെ കവാടത്തിന് മുന്നിൽ ഇൻഡ്യ സഖ്യത്തിന്റെ ബാനറിൽ ധർണ നടത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ആർ.ജെ.ഡി നേതാവ് മിസ ഭാരതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ധർണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

