വീട്ടിൽ നിന്ന് നോട്ടുകെട്ട് കണ്ടെടുത്ത കേസ്: ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി
text_fieldsന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ കേസിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്ന് ലോക്‌സഭ രൂപീകരിച്ച അന്വേഷണ സമിതി. വസതിയിലെ സ്റ്റോർ റൂമിൽ കണ്ടെത്തിയ പണത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ചും ഉടമസ്ഥാവകാശത്തെക്കുറിച്ചും തൃപ്തികരമായ വിശദീകരണം നൽകാൻ യശ്വന്ത് വർമക്ക് സാധിച്ചില്ലെന്ന് സമിതി വ്യക്തമാക്കി.
പണവുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ സ്റ്റോർ റൂമിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു എന്നാണ് അന്വേഷണ കമീഷന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് പാർലമെന്‍റിന്‍റെ ഇരുസഭകളിലും സമർപ്പിച്ചു. അന്വേഷണത്തിനിടയിൽ രേഖപ്പെടുത്തിയ മൊഴികളും രേഖാമൂലമുള്ള തെളിവുകളും അടങ്ങുന്ന രണ്ട് വാല്യങ്ങളായാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മൂന്നംഗ അന്വേഷണ സമിതി മെയിൽ കണ്ടെത്തലുകൾ ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് സമർപ്പിച്ചിരുന്നു.
2025 മാർച്ച് 14 ന് രാത്രി ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായിരുന്നു. തീയണക്കാൻ എത്തിയ അഗ്നിശമന സേനാംഗങ്ങൾ സ്റ്റോർ റൂമിൽ നിന്ന് വലിയ അളവിൽ കത്തിയ നോട്ടുകൾ കണ്ടെത്തി. തുടർന്ന് വലിയ വിവാദങ്ങൾ ഉണ്ടാവുകയും തുടർന്ന് ജസ്റ്റിസ് വർമ രാജിവെക്കുകയും ചെയ്തു. അതേസമയം, വർമയുടെ രാജി ഇതുവരെ നിയമ മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടില്ല. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന വർമയെ വിവാദത്തെ തുടർന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ അയച്ചിരുന്നു.
2025 ജൂലൈയിൽ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനായി 200ലധികം എം.പിമാർ പ്രമേയത്തിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സ്പീക്കർ ബിർള മൂന്നംഗ ജഡ്ജസ് എൻക്വയറി കമ്മിറ്റി രൂപീകരിച്ചു. നടപടിക്രമങ്ങൾ അനുസരിച്ച്, രാഷ്ട്രപതി ഔദ്യോഗിക അനുമതി നൽകിയാലേ നിയമ മന്ത്രാലയം രാജി വിജ്ഞാപനം ചെയ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

