വിജയിയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. വിജയിയുടെ ഭൂരിപക്ഷം ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും 116 എം.എൽ.എമാരുടെ പിന്തുണക്കത്ത് മാത്രമാണ് ലഭിച്ചതെന്നും 117 പേരുടെ ഭൂരിപക്ഷം ബോധ്യപ്പെട്ടാൽ മാത്രമേ സത്യപ്രതിജ്ഞക്ക് വിജയിയെ ക്ഷണിക്കൂ എന്നും ഗവർണറുടെ ഓഫിസ് അറിയിച്ചതായാണ് വിവരം.
കേവല ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ടിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കേവല ഭൂരിപക്ഷമായ 117 പേരുടെ പിന്തുണ കത്ത് കിട്ടിയിട്ടില്ലെന്നും 116 പേരുടെ പിന്തുണ മാത്രമാണുള്ളതെന്നും രാത്രി ലോക്ഭവൻ അറിയിച്ചതോടെയാണ് സസ്പെൻസ് തുടർന്നത്. സർക്കാർ രൂപവത്കരണത്തിനാവശ്യമായ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ അംഗങ്ങളുടെ ഉറച്ച പിന്തുണയുണ്ടെന്ന അവകാശവാദവുമായാണ് വെള്ളിയാഴ്ച വൈകീട്ട് വിജയ് ലോക്ഭവനിലെത്തി ഗവർണറെ കണ്ടത്. കക്ഷികളുടെ പിന്തുണ കത്തും ഗവർണർക്ക് കൈമാറി. മൂന്നാം തവണയാണ് വിജയി ഗവർണറെ കാണുന്നത്.
ടി.വി.കെക്ക് 107 സീറ്റുകളും കോൺഗ്രസിന് അഞ്ച് സീറ്റുകളുമാണുള്ളത്. ടി. തിരുമാവളവൻ എം.പി നയിക്കുന്ന വിടുതലൈ ശിറുതൈകൾ കക്ഷിയും (വി.സി.കെ) ഇടതുകക്ഷികളും ഉൾപ്പെടുന്ന കുറുമുന്നണിയുടെ ആറ് സീറ്റും ചേർത്തി ടി.വി.കെ സഖ്യത്തിന് കേവല ഭൂരിപക്ഷം കിട്ടും. എന്നാൽ ഒരാളുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് ലോക്ഭവന്റെ വാദം. മുസ്‍ലിം ലീഗടക്കം 120 പേരുടെ പിന്തുണയുണ്ടെന്നാണ് വിജയിയുടെ അവകാശവാദം.
മുസ്‍ലിം ലീഗും പിന്തുണക്കുമെന്നായിരുന്നു ഇന്നലെ ആദ്യം പുറത്തുവന്ന വാർത്തകൾ. ഡി.എം.കെയുമായി ബന്ധം വിേച്ഛദിച്ചിട്ടില്ലെന്നും ടി.വി.കെക്ക് പിന്തുണ നൽകിയിട്ടില്ലെന്നും മുസ്‍ലിം ലീഗ് നേതാവ് ഖാദർ മൊയ്തീൻ രാത്രി വ്യക്തമാക്കി. ഭൂരിപക്ഷം ലഭിച്ചാൽ ടി.വി.കെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഉൾപ്പെടുന്ന കൂട്ടുകക്ഷി സർക്കാറാവും അധികാരത്തിലേറുക. കോൺഗ്രസിന് ഒരു രാജ്യസഭ സീറ്റും രണ്ട് മന്ത്രിപദവികളുമാണ് ലഭിക്കുക.
ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സി.പി.എം, സി.പി.ഐ ഓഫിസുകളിലെത്തി വിജയ് പിന്തുണക്കുള്ള നന്ദി അറിയിച്ചു. നേരത്തെ, രണ്ടു തവണയും സർക്കാർ രൂപവത്കരിക്കാൻ അനുമതി തേടിയെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഗവർണർ തിരിച്ചയച്ചിരുന്നു. 118 പേരുടെ പിന്തുണക്കത്തുമായി വന്നാൽ മാത്രമേ സർക്കാർ രൂപവത്കരിക്കാൻ അനുമതി നൽകൂ എന്ന കടുംപിടിത്തത്തിലായിരുന്നു ഗവർണർ. ഇതോടെയാണ് പിന്തുണ തേടി ചെറു പാർട്ടികളെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

