ലോക്ഡൗണിൽ പ്രതിസന്ധിയിലായ യുവാവ് വീട്ടിലെത്താൻ നടന്നത് 135 കിലോമീറ്റർ
text_fieldsനാഗ്പുർ: കോവിഡ് ലോക്ഡൗണിൽ ജനജീവിതം സ്തംഭിച്ച മഹാരാഷ്ട്രയിൽ, യുവാവ് വീട്ടിലെത്താൻ നടന്നത് 135 കിലോമീറ്റർ. അതും ഭക്ഷണം കിട്ടാതെ. 26 വയസ്സുള്ള നരേന്ദ്ര ഷെൽകെ പുണെയിൽ തൊഴിലാളിയാണ്. ലോക്ഡൗൺ വന്നതോടെ എല്ലാവരും മടക്കം തുടങ്ങി. ഷെൽകെയും ചന്ദ്രപുർ ജില്ലയിലെ ജംഭ് ഗ്രാമത്തിലെ തെൻറ വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. പുണെയിൽനിന്ന് നാഗ്പുരിലേക്കുള്ള അവസാന ട്രെയിനിൽ ഒരുവിധം കയറിപ്പറ്റി. എന്നാൽ, നിയന്ത്രണങ്ങൾ കനത്തതോടെ ഇയാൾ നാഗ്പുരിൽ പെട്ടു.
പല വഴിക്കും വണ്ടി കിട്ടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ചൊവ്വാഴ്ച നാഗ്പുർ-നാഗ്ഭിഡ് റോഡ് വഴി ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു. ആ നടത്തം രണ്ടു ദിവസമാണ് ഷെൽകെ നടന്നത്. അതും വെറും പച്ചവെള്ളം കുടിച്ച്. ബുധനാഴ്ച രാത്രി അവശനിലയിൽ സിന്ദേവഹി എന്ന സ്ഥലത്തെ ശിവാജി സ്ക്വയറിൽ ഇരിക്കുന്ന ഷെൽകെയെ പൊലീസ് പട്രോൾ സംഘം കണ്ടു. കർഫ്യൂ ലംഘിച്ച് എന്തിനാണ് പുറത്തിറങ്ങിയെതന്ന് പൊലീസ് ചോദിച്ചപ്പോഴാണ് ഇയാൾ തെൻറ കഥ വിവരിച്ചത്.ഉടൻ പൊലീസ് ഇയാളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.
പൊലീസ് തന്നെ ഭക്ഷണവും വാങ്ങിക്കൊടുത്തു. തുടർന്ന് ഡോക്ടറുടെ അനുമതി കിട്ടിയതോടെ, പൊലീസ് വാഹനത്തിൽ 25 കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിച്ചു.
ഇപ്പോൾ വീട്ടിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുകയാണ് ഷെൽകെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.