ആറു വർഷമായി വീട്ടുതടങ്കലിൽ, കൂട്ടിന് സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും; നീതി ലഭിക്കാതെ ഹത്രാസ് ഇരയുടെ കുടുംബം
text_fieldsലഖ്‌നൊ: "ആറു വർഷമായി പുറംലോകവുമായി ബന്ധമില്ല. ഞങ്ങളുടെ വീട്ടിലേക്ക് സന്ദർശകരെ അനുവദിക്കുന്നില്ല, വീട്ടിൽ നിന്ന് ആർക്കും ഉപജീവന മാർഗം തേടി പുറത്തേക്ക് പോവാനും കഴിയുന്നില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ് ഞങ്ങൾ' - രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകക്കേസിലെ ഇരയുടെ കുടുംബത്തിന്റെ നിലവിലെ അവസ്ഥ വിവരിക്കുകയായിരുന്നു സഹോദരൻ. സംഭവത്തിന് ആറു വർഷം തികയുമ്പോഴും നീതി ലഭിക്കാതെ, ജീവിതം പോലും മുന്നോട്ടുകൊണ്ടു പോവാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഇരയുടെ കുടുംബം. ആറു വർഷത്തോളമായി തങ്ങൾ അക്ഷരാർഥത്തിൽ വീട്ടുതടങ്കലിലാണെന്ന് സഹോദരൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
24 മണിക്കൂറും സായുധ സേന കാവൽ നിൽക്കുന്നതിനാൽ വീടിന് പുറത്തിറങ്ങാനോ ഉപജീവനത്തിനായി ജോലിക്ക് പോകാനോ സാധിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഗ്രാമത്തിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തങ്ങളെ സന്ദർശിക്കാൻ സാധിക്കാത്തതിനാൽ ഇവരെ സഹായിക്കാനും ആർക്കും കഴിയുന്നില്ല. അടുത്ത മൂന്ന് മാസത്തിനുള്ളിൽ കുടുംബത്തെ നോയിഡയിലേക്കോ ഗാസിയാബാദിലേക്കോ പുനരധിവസിപ്പിക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് ഉടൻ നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഇരയുടെ മാതാപിതാക്കളും രണ്ട് സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടക്കം എട്ട് പേരാണ് കുടുംബത്തിലുള്ളത്. സി.ആർ.പി.എഫിന്റെ സുരക്ഷയിൽ തുടരുന്ന ഇവർക്ക് കേസ് ആവശ്യങ്ങൾക്കായി ലഖ്‌നോവിലേക്കും ഡൽഹിയിലേക്കും യാത്ര ചെയ്യുന്നതിന് സ്വകാര്യ ടാക്സി ഏർപ്പാടാക്കണം. ഇതിനുള്ള പണം കണ്ടെത്താൻ പോലും പ്രയാസപ്പെടുകയാണ് കുടുംബം. നോയിഡയിലേക്കോ ഗാസിയാബാദിലേക്കോ പുനരധിവസിപ്പിച്ചാൽ ഉപജീവന മാർഗം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
2020 സെപ്റ്റംബറിലാണ് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ബുൾഗരി ഗ്രാമത്തിൽ 19-കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 29-ന് മരണപ്പെട്ടു. സെപ്റ്റംബർ 30-ന് പുലർച്ചെ ബന്ധുക്കളുടെ സാന്നിധ്യവുമില്ലാതെ ഉത്തർപ്രദേശ് പൊലീസ് ധൃതിപിടിച്ച് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

