ലഖ്നോ: യു.പിയിലെ ഹഥാറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. പെൺകുട്ടിയുടെ ബന്ധുക്കളിലൊരാൾ ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർച്ചയായി ഭീഷണികളുണ്ടാവുകയാണെന്നും ഇനി ഭൂലഗാർഹി ഗ്രാമത്തിൽ തുടരാനില്ലെന്നും ഇയാൾ പറഞ്ഞു.
കഴിഞ്ഞ കുറേ ആഴ്ചകളായി ഭീതിയോടെയാണ് ഗ്രാമത്തിൽ കഴിഞ്ഞതെന്ന് പെൺകുട്ടിയുടെ പിതാവും സഹോദരനും വെളിപ്പെടുത്തി. സംഭവത്തിന് ശേഷം ആരും തങ്ങളെ സഹായിക്കാനായി എത്തിയില്ലെന്നും ഇവർ പറഞ്ഞു.
ഇനിയും ഇവിടെ ജീവിക്കാനാവില്ല. എതെങ്കിലും ബന്ധുവിെൻറ വീട്ടിലേക്ക് മാറുകയാണ്. കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഇവിടെ ജീവിച്ചത്. എവിടെ പോയാലും അത് തന്നെ ചെയ്യുമെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തിന് ശേഷം ഗ്രാമത്തിലുള്ളവരൊന്നും ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയില്ലെന്ന് പെൺകുട്ടിയുടെ സഹോദരനും പറഞ്ഞു.
സെപ്റ്റംബർ 14നാണ് ഹാഥറസിൽ ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. തുടർന്ന് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി ദഹിപ്പിച്ച യു.പി പൊലീസിെൻറ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.