ഉത്തർപ്രദേശിൽ മാമ്പഴം ശേഖരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 12കാരിയും യുവതിയും മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. ചാക്കിയ കോട്വാലി പരിധിയിലെ ധനാവൽ ഗ്രാമത്തിൽ താമസിക്കുന്ന 12 വയസ്സുകാരി റൂബി, 35കാരി ലക്ഷ്മി എന്നിവരാണ് മരിച്ചത്. സമീപത്തെ മാവിൻതോട്ടത്തിൽ മാമ്പഴം പെറുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച ഉച്ചക്ക് ശേഷം ചന്ദൗലിയിലും സമീപ പ്രദേശങ്ങളും ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയും ഉണ്ടായിരുന്നു. ഇതിനിടെ ഇവർ മാമ്പഴം ശേഖരിക്കാനായി തോട്ടത്തിൽ എത്തുകയായിരുന്നു. തുടർന്നുണ്ടായ മിന്നലിൽ രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇടിമിന്നലേറ്റാണ് രണ്ട് പേരുടെയും മരണം സംഭവിച്ചതെന്ന് ചാക്കിയ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പങ്കജ് യാദവ് സ്ഥിരീകരിച്ചു.
മൺസൂൺ കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നൽ മരണങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെ കീഴിലും നിൽക്കുന്നത് ഇത്തരം കാലാവസ്ഥയിൽ വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ദുരന്തനിവാരണ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

