വ്യാജ സുപ്രീം കോടതി ഉത്തരവ് നൽകി ഉദ്യോഗസ്ഥരെ കബളിപ്പിച്ചു; ബെംഗളൂരുവിൽ ജീവപര്യന്തം തടവുകാരൻ ജയിൽ ചാടിയത് എട്ട് വർഷം മുമ്പ്
text_fieldsപ്രതീകാത്മക ചിത്രം
ബെംഗളൂരു: എട്ട് വർഷം മുമ്പ് വ്യാജ സുപ്രീം കോടതി ഉത്തരവ് ഹാജരാക്കി ജീവപര്യന്തം തടവുകാരൻ ജയിലിൽനിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തൽ. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. വിവരം പുറത്തുവന്നതോടെ ജയിൽ അധികൃതർ പ്രതിക്കെതിരെയും സഹായികൾക്കെതിരെയും പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2001ലെ തട്ടിക്കൊണ്ടുപോകൽ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശങ്കർ എ. എന്ന പ്രതിയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് വർഷങ്ങൾക്ക് മുമ്പ് രക്ഷപ്പെട്ടത്.
സുപ്രീം കോടതിയുടേതെന്ന വ്യാജേന 2018 ഡിസംബർ മൂന്നിന് ജയിൽ അധികൃതർക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശങ്കറിന് മോചനം നൽകിയത്. 10,000 രൂപ പിഴയടച്ചതിനെ തുടർന്ന് 2018 നവംബർ 13നാണ് ഇയാളെ ജയിൽ മോചിതനാക്കിയത്. എന്നാൽ, ശങ്കർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്ന പരാതി വർഷങ്ങൾക്ക് ശേഷം ഉയർന്നതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
കർണാടക പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസസ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സുരക്ഷാവീഴ്ച വ്യക്തമായത്. തുടർന്ന് സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാറുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് നടത്തിയ പരിശോധന നടത്തുകയും പ്രതി നൽകിയ മോചന ഉത്തരവ് വ്യാജമാണെന്ന് സുപ്രീം കോടതി അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. വ്യാജരേഖ ചമയ്ക്കാൻ ജയിൽ ജീവനക്കാരുൾപ്പെടെയുള്ളവരുടെ സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. നിലവിൽ ഒളിവിലുള്ള ശങ്കറിനെ കണ്ടെത്താനും ഗൂഢാലോചനയിൽ പങ്കാളികളായവരെ അറസ്റ്റ് ചെയ്യാനുമുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

