ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മുസ്ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിനു വെച്ച സ്ത്രീവിരുദ്ധ വിദ്വേഷ ആപ് 'ബുള്ളി ബായി'ക്ക് പിന്നിലുള്ള ശൃംഖല കണ്ടെത്താൻ ഇരകളും സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അടക്കം 4463 പേർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.
മുംബൈ പൊലീസും ഡൽഹി പൊലീസും സമാന്തരമായി രണ്ട് അന്വേഷണങ്ങൾ നടത്തുന്നതിനിടയിലാണ് കത്ത്. 'സുളി ഡീൽ', 'ബുള്ളി ബായി' ആപുകൾക്കെതിരെ നൽകിയ കേസുകളിൽ അറസ്റ്റുകൾ നടത്തിയിട്ടുണ്ട് എങ്കിലും ഇതിന് പിന്നിലുള്ള ശൃംഖല വലുതാണെന്ന് കത്തിൽ ബോധിപ്പിച്ചു.
കവിത ശ്രീവാസ്തവ, ടീസ്റ്റ സെറ്റൽവാദ്, എസ്.ക്യൂആർ ഇല്യാസ്, ശർജീൽ ഉസ്മാനി, സബ ദിവാൻ, ഡോ. അമർ ജെസാനി, വാണി സുബ്രഹ്മണ്യൻ, ആനിരാജ, ഡോ. സഫറുൽ ഇസ്ലാം ഖാൻ, ആദിത്യ മേനോൻ, മീര സംഘമിത്ര, അങ്കണ ചാറ്റർജി, സകിയ സോമൻ, ശംസീർ ഇബ്രാഹീം തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചത്.