എണ്ണിത്തുടങ്ങാം; 16 വർഷങ്ങൾക്ക്ശേഷം നാട് വീണ്ടും സെൻസസിലേക്ക്
text_fields16 വർഷത്തിന് ശേഷം സെൻസസിലേക്ക് നാട് കാലൂന്നുകയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു ഭൂഭാഗത്തെ മുഴുവൻ മനുഷ്യരെയും ചേർത്തുവെച്ച് പകർത്തുന്ന വലിയ ‘ഫാമിലി ഫോട്ടോയാണ്’ സെൻസസ് എന്ന് വേണമെങ്കിൽ ലളിതമായി പറയാം. അതിരുകൾക്കുള്ളിലെ മുഴുവൻ മനുഷ്യരുടെയും കൃത്യമായ അവസ്ഥയെ അടയാളപ്പെടുത്തുന്ന സവിശേഷമായ ഒരു ചരിത്ര സ്ക്രീൻഷോട്ട് എന്നും വിശേഷിപ്പിക്കാം. ഈ സമയപരിധിക്കുള്ളിൽ അതിരുകൾക്കുള്ളിലുള്ള എല്ലാവരും ഫ്രെയിമിൽ ഉൾപ്പെടും. അത് ഇനി വിദേശികളുമായി എത്തി കേരളത്തിലെ ഏതെങ്കിലും തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലുള്ളവരാണെങ്കിലും ശരി. എന്നാൽ മറുവശത്ത്, ഇന്നാട്ടുകാരാണെങ്കിലും പഠനമോ ജോലിയോ മറ്റെന്തെങ്കിലും കാരണത്താലോ ഈ സമയപരിധിക്കുള്ളിൽ അതിരുകൾക്ക് അപ്പുറമായിപ്പോയാൽ ഫ്രെയിമിൽ ഉൾപ്പെടുകയുമില്ല.
കേവലം തലയെണ്ണൽ എന്നതിനപ്പുറം നാടിന്റെയും ജനതയുടെയും സ്പന്ദനം മനസ്സിലാക്കാനും നാളെയെ കൃത്യമായി ആസൂത്രണം ചെയ്യാനും സഹായിക്കുന്ന കണ്ണാടിയാണ് സെൻസസ് . 2011 ലാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ സെൻസസ് നടന്നത്. പത്ത് വർഷത്തിലൊരിക്കൽ നടന്നുപോന്നിരുന്ന സെൻസസ് പ്രക്രിയ 2021 ലെ കോവിഡ് മഹാമാരിയെ തുടർന്നാണ് കാലം തെറ്റിയത്. ഇക്കുറി രാജ്യത്തിന്റെ സെൻസസ് ചരിത്രത്തിൽ ആദ്യമായി ഡിജിറ്റൽ സെൻസസിന് കൂടിയായി ഇക്കുറി വേദിയാകുന്നത്. എന്യൂമറേറ്റർമാർ വീടുകളിലെത്തി നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്ക് മുന്നോടിയായി ‘സെൽഫ് എന്യൂമറേഷൻ’ എന്ന ജനപങ്കാളിത്തത്തോടെയുള്ള ഡിജിറ്റൽ ദൗത്യമാണ് ഈ സവിശേഷത. ആളുകൾക്ക് സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന ഈ സൗകര്യം ജൂൺ 16 മുതൽ ആരംഭിക്കുകയാണ്.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് പ്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ കണക്കെടുപ്പിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരായ ‘എന്യൂമറേറ്റർമാർ’ ഓരോ കെട്ടിടവും സന്ദർശിച്ച് നിർമ്മാണ രീതി, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ വീടുകളിലെ ശുദ്ധജല ലഭ്യത, വൈദ്യുതി, ശൗചാലയങ്ങൾ, ഇന്ധനം, വാർത്താവിനിമയ ഉപാധികൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്ന ഭവന സെൻസസാണ് ഒന്നാം ഘട്ടം. ജൂലൈ 1 മുതൽ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സമാഹരിക്കുന്നത്. ഇതിന് മുന്നോടിയായി ഭവന സെൻസസുമായി ബന്ധപ്പെട്ട വിവരങ്ങൾ പോർട്ടൽ വഴി (se.census.gov.in) സമർപ്പിക്കാനുള്ള സൗകര്യമാണ് (സെൽഫ് എന്യൂമറേഷൻ) ജൂൺ 16 മുതൽ 30 വരെ അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമാണ് ജനസംഖ്യ കണക്കെടുപ്പ്. 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ജനസംഖ്യാ സെൻസസ് നടക്കുന്നത്. വിവരങ്ങൾ വീട്ടുകാർ തന്നെ നേരിട്ട് രേഖപ്പെടുത്തുന്നതിനാൽ ഇത് കൂടുതൽ കൃത്യത ഉറപ്പാക്കുന്നുവെന്നതാണ് പ്രത്യേകത.
മൊബൈൽ ആബ് മുതൽ പോർട്ടൽ വരെ, ഫൂൾ ഡിജിറ്റൽ
മൊബൈൽ ആപ്പും പോർട്ടലും മുതൽ വിവരശേഖരണ പ്രക്രിയയുടെ തത്സമയ നിരീക്ഷണത്തിനായി വെബ്സൈറ്റുമടക്കം സമഗ്ര ഡിജിറ്റൽ മുന്നൊരുക്കങ്ങളാണ് സെൻസസ് ദൗത്യത്തിന് സജ്ജമാക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സാധ്യതകളാണ് ഡിജിറ്റൽ സെൻസസിന്റെ നട്ടെല്ല്. പേപ്പർ ഫോമുകൾ പൂർണമായും ഒഴിവാക്കി വിവരങ്ങൾ തത്സമയം ഡിജിറ്റലായാണ് സമാഹരിക്കുന്നത്. വിവരങ്ങൾ ചോരാതിരിക്കാൻ വാട്സാപ്പിലെ സന്ദേശ വിനിമയ മാതൃകയിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് രീതിയിലാണ് പോർട്ടലും ആപ്പുമെല്ലാം ക്രമീകരിച്ചിരിക്കുന്നത്. വിവരങ്ങൾ ശേഖരിക്കുന്നത് മുതൽ സെർവറിൽ എത്തുന്നത് വരെ എൻക്രിപ്റ്റ് ചെയ്യപ്പെടും. മലയാളമടക്കം 16 ഭാഷകളിൽ ഈ പോർട്ടൽ ലഭ്യമാവുക. എന്യൂമറേറ്റർമാർക്ക് തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന ഈ ആപ്പിൽ ഇന്റർനെറ്റ് ഇല്ലാത്ത ഉൾ പ്രദേശങ്ങളിൽ നിന്ന് വിവരങ്ങൾ ഓഫ്ലൈനായി ശേഖരിക്കാനുള്ള സൗകര്യമുണ്ട്. പിന്നീട് ഇന്റർനെറ്റ് ലഭ്യമാകുമ്പോൾ ഇവ അപ്ലോഡ് ചെയ്യപ്പെടും. ശേഖരിക്കുന്ന വിവരങ്ങൾ അപ്ലോഡ് ചെയ്താലുടൻ ഫോണിൽ നിന്ന് മാഞ്ഞുപോകുകയും കേന്ദ്ര സെർവറുകളിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടുകയും ചെയ്യും.
സുരക്ഷിതത്വം മുഖ്യം ഒന്നിലധികം വെരിഫിക്കേഷൻ കടമ്പകൾ
എന്യൂമറേറ്റർമാവരുടെ മൊബൈൽ ആപ്പിൽ വിവരങ്ങൾ സൂക്ഷിക്കാത്തതിനാൽ ഫോൺ നഷ്ടപ്പെട്ടാലും വിവരങ്ങൾ നഷ്ടമാകില്ല. എന്യൂമറേറ്റർമാർക്ക് ഓൺലൈൻ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ ഒന്നിലധികം വെരിഫിക്കേഷൻ കടമ്പകളുണ്ടാകും. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന്റെ (ഡി.പി.ഡി.പി) മാനദണ്ഡങ്ങൾ അനുസരിച്ചാണ് സെൻസസിനുള്ള ഡിജിറ്റൽ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത് സെൻസസിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി, ഇടുക്കിയിലെ ഇരട്ടയാർ, കൊച്ചി കോർപ്പറേഷനിലെ ഏതാനും വാർഡുകൾ എന്നിവിടങ്ങളിൽ 2025 നവംബർ 10 മുതൽ 30 വരെ പരീക്ഷാടിസ്ഥാനത്തിൽ ഡിജിറ്റൽ സെൻസസ് നടന്നിരുന്നു. അതിവേഗ ഇന്റർനെറ്റ് ലഭ്യതയുള്ള നഗരമേഖലയും മലയോര മേഖലയിലും ടൗണുകളിൽ നിന്ന് വിദൂരത്തുള്ള ആദിവാസി മേഖലകളിലും സെൻസസിനുള്ള ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമത കൂടിയാണ് ഇക്കാലയളവിൽ നടന്ന പരീക്ഷണ സെൻസസിൽ പരിശോധിച്ചത്.
വിവരശേഖരണം ബ്ലോക്കുകളായി തിരിച്ച്
സംസ്ഥാനത്താകെയുള്ള കെട്ടിടങ്ങളെ 59300 ബ്ലോക്കുകളായി തിരിച്ചാണ് വിവരശേഖരണം നടക്കുക. വിവരശേഖരണം എളുപ്പമാക്കാനും ഒരു വീട് പോലും വിട്ടുപോകാതിരിക്കാനുമാണ് വലിയ പ്രദേശങ്ങളെ ചെറിയ ബ്ലോക്കുകളായി തിരിക്കുന്നത്. വിവരശേഖരണത്തിനായുള്ള അടിസ്ഥാന യൂണിറ്റുകളാണിവ. ഏറ്റവും കുറഞ്ഞത് 200 കെട്ടിടങ്ങളാണ് ഓരോ ബ്ലോക്കിലും ഉൾപ്പെടുന്നത്. ജനസംഖ്യ കണക്കാക്കിയാൽ ഒരു ബ്ലോക്കിൽ 800 പേരുണ്ടാകും. ഒരു വാർഡിനുള്ളിൽ തന്നെ ഒന്നിലധികം ബ്ലോക്കുകളുണ്ടാകാം. അതേസമയം ഒരു ബ്ലോക്ക് രണ്ട് വാർഡുകളിലായി ചിതറാത്ത വിധം അതാത് വാർഡിനുള്ളിൽ തന്നെ നിലനിർത്തിയാണ് ക്രമീകരണം. ബ്ലോക്കുകൾ രൂപീകരിച്ച ശേഷം വാർഡിനുള്ളിൽ ശേഷിക്കുന്നത് ചെറിയ ഭാഗം മാത്രമാണെങ്കിലും അതൊരു ബ്ലോക്കായി പരിഗണിക്കും. പഞ്ചായത്ത് അതിർത്തികൾ, താലൂക്ക് അതിർത്തികൾ, ജില്ലാ അതിർത്തികൾ എന്നിവ മുറിച്ചുകടക്കാതെയാണ് ബ്ലോക്കുകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്. പുഴകൾ, വലിയ ജലാശയങ്ങൾ എന്നിവ മറികടക്കും വിധവും ബ്ലോക്കുകൾക്ക് വലിപ്പം കൂട്ടിയിട്ടില്ല.
ഓരോ ബ്ലോക്കിനും ഒരു എന്യൂമറേറ്റർ
ഓരോ ബ്ലോക്കിനും ഒരു എന്യൂമറേറ്റർക്ക് വീതം ചുമതല നൽകിയാണ് വിവര ശേഖരണം. ഓരോ ആറ് എന്യൂമറേറ്റർമാർക്കും ഒരു സൂപ്പർവൈസറുമുണ്ടാകും. സ്കൂൾ അധ്യാപകരും റവന്യൂ വകുപ്പിലെ ജീവനക്കാരുമടക്കം 64500 ലേറെ പേരെയാണ് സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. ലേ ഔട്ട് മാപ്പ് അടിസ്ഥാനപ്പെടുപ്പിച്ചു കൊണ്ടാണ് എന്യൂമറേറ്റർമാരുടെ പ്രവർത്തനം. സെൻസസ് നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലേ ഔട്ട് മാപ്പ്. ഒരു സെൻസസ് ബ്ലോക്കിൽ ഉൾപ്പെടുന്ന വീടുകളെയും കെട്ടിടങ്ങളെയും കൃത്യമായി തിരിച്ചറിയുന്നതിനായി എന്യൂമറേറ്റർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കുന്ന ഒരു ഏകദേശ ഭൂപടമാണിത്. വിവരശേഖരണത്തിന് പോകുന്ന ഉദ്യോഗസ്ഥന് ഓരോ വീടും സന്ദർശിക്കാനും ഒരു വീടുപോലും വിട്ടുപോകാതിരിക്കാനും വേണ്ടിയാണ് ഈ സ്കെച്ച് തയ്യാറാക്കുന്നത്. സെൻസസ് ബ്ലോക്കിന്റെ അതിരുകൾ കൃത്യമായി മാപ്പിൽ അടയാളപ്പെടുത്തിയിരിക്കും. വഴി തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന പൊതുസ്ഥലങ്ങളോ കെട്ടിടങ്ങളോ ഇതിൽ അടയാളപ്പെടുത്തും.
സെൽഫ് എന്യൂമറേഷൻ ഇങ്ങനെ
സെൽഫ് എന്യൂമറേഷൻ നിർബന്ധമല്ല . സ്വന്തമായി വിവരം സമർപ്പിക്കാൻ കഴിയാത്തവരുടെ വീടുകളിൽ ജൂലൈ ഒന്ന് മുതൽ എന്യൂമറേറ്റർമാർ നേരിട്ടെത്തി വിവര സമാഹരണം നടത്തും.
വെബ്സൈറ്റ് വഴിയാണ് (https://se.census.gov.in; https://se.census.gov.in) സെൽഫ് എന്യൂമറേഷൻ നടത്തേണ്ടത്. പോർട്ടലിൽ പ്രവേശിച്ച് ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. അടുത്ത സ്ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകാം. മാപ്പിൽ സ്വന്തം വീട് കണ്ടെത്തി മാർക്ക് ചെയ്യണം. ഇതോടെയാണ് ചോദ്യങ്ങളിലേക്കുള്ള വിൻഡോ തുറക്കുക. ജൂൺ 16 ന് ശേഷം മാത്രമാണ് പോർട്ടലിൽ പ്രവേശിച്ച് ലോഗിൻ ചെയ്യാനാവുക.
ആരാണ് സെൽഫ് എന്യൂമറേഷൻ നടത്തേണ്ടത്
കുടുംബനാഥനോ മറ്റ് മുതിർന്ന അംഗങ്ങൾക്കോ ആ വീട്ടിലെ സാധാരണ താമസിക്കുന്ന എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ഒന്നാം ഘട്ടമായ വീടുകളുടെ കണക്കെടുപ്പിൽ കുടുംബത്തെയും വീടിനെയും കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. 2027-ൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് ഘട്ടത്തിലാണ് ആ വീട്ടിൽ താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങളുടെയും വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുക.
മാപ്പിൽ വീട് അടയാളപ്പെടുത്തണം
വീടിന്റെ സ്ഥാനം മാപ്പിൽ കൃത്യമായി അടയാളപ്പെടുത്തുന്നതിനായി ആദ്യം ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും ബന്ധപ്പെട്ട സംസ്ഥാനം തെരഞ്ഞെടുക്കണം. ജില്ലയുടെ പേര് സെലക്ട് ചെയ്ത ശേഷം പിൻകോഡ് നൽകണം ശേഷം വില്ലേജ്, പ്രദേശം , സ്ട്രീറ്റ് അല്ലെങ്കിൽ പ്രധാന ലാൻഡ്മാർക്ക് എന്നിവയിലൊന്ന് നൽകി സെർച്ചിൽ ക്ലിക്ക് ചെയ്യണം. മാപ്പ് ലോഡായിക്കഴിഞ്ഞാൽ, ഓരോ വീടുകളും വ്യക്തമായി കാണുന്നതുവരെ പൂർണ്ണമായി സൂം ചെയ്യണം. റോഡിന്റെ കൃത്യമായ വശവും അടുത്തുള്ള ലാൻഡ്മാർക്കുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ലൊക്കേഷൻ മാർക്കർ വീടിന് മുകളിൽ തന്നെ കൃത്യമായി സ്ഥാപിക്കണം.
വീട്ടിലുള്ളയാൾ എന്നാൽ
ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുകയും ഒരേ അടുക്കളയിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്നവരെയാണ് കുടുംബാംഗങ്ങൾ എന്ന പരിഗണനയിൽ വരുന്നത്. വീട്ടുജോലിക്കാരി കുടുംബത്തോടൊപ്പം താമസിക്കുന്നയാളും അതേ അടുക്കളയെ ആശ്രയിക്കുന്നയാളുമാണെങ്കിൽ അവരും വീട്ടിലുള്ളയാൾ എന്ന പരിഗണനയിൽ വരും. എന്നാൽ കുടുംബാംഗമാണെങ്കിലും പഠനാവശ്യത്തിനോ, ജോലിക്കോ സ്ഥിരമായി മറ്റിടങ്ങളിലാണെങ്കിൽ അയാളെ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല.
ഇവർക്ക് സെൽഫ് എന്യൂമറേഷൻ വേണ്ട
ഓൺലൈൻ വഴിയുള്ള സ്വയം വിവരശേഖരണം ‘സാധാരണ കുടുംബ’ങ്ങൾക്ക് മാത്രമാണ്. ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ബോർഡിങ്ങുകൾ, വൃദ്ധസദനങ്ങൾ, ജയിലുകൾ എന്നിവയിൽ താമസിക്കുന്നവർ സെൽഫ് എന്യൂമറേഷൻ വേണ്ടതില്ല. ഇവർക്ക് ഓൺലൈനായി സ്വയം വിവരശേഖരണം നടത്താൻ കഴിയില്ല. സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് ഇത്തരം സ്ഥാപനങ്ങളിലെത്തി വിവരങ്ങൾ ശേഖരിക്കും. വഴിയോരങ്ങൾ, റെയിൽവേ പ്ലാറ്റ്ഫോമുകളിലും, ഫ്ലൈ ഓവറുകൾക്ക് താഴെയും, മറ്റ് പൊതുസ്ഥലങ്ങളിലും താമസിക്കുന്നവർക്ക് എന്നിവയെ സെൻസസിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ പ്രത്യേക രാത്രികാല പരിശോധനകൾ നടത്തിയാണ് നേരിട്ടാണ് വിവരങ്ങൾ ശേഖരിക്കുക. വ്യാപാര-വാണിജ്യ-പൊതു സ്ഥാപനങ്ങൾക്കും സെൽഫ് എന്യൂമറേഷനില്ല. ഇവിടെ എന്യൂമറേറ്റർമാരെത്തും.
സെൽഫ് എന്യൂമറേഷൻ പൂർത്തിയായാൽ
34 ചോദ്യങ്ങളിൽ കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ സെൽഫ് എന്യൂമറേഷനിൽ നൽകേണ്ടതില്ല. ഈ വിവരങ്ങൾ എന്യൂമറേറ്റർമാർ നേരിട്ടെത്തിയാണ് രേഖപ്പെടുത്തുക. സെൻസസ് പൂർത്തിയായാൽ 11 അക്കങ്ങളുള്ള ഒരു സെൽഫ് എന്യൂമറേഷൻ ഐ.ഡി (എസ്.ഇ. ഐ.ഡി) എസ്.എം.എസ് വഴിയും ഇ-മെയിൽ വഴിയും ലഭ്യമാകും. ‘H’അക്ഷരത്തിൽ തുടങ്ങുന്നതാണിത്. എന്യൂമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി അവർക്ക് കൈമാറണം. എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ എന്യൂമറേറ്റർ വീട്ടിൽ വരുമ്പോൾ ചെയ്യാം. മറുപടികൾ ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവർ വിവരങ്ങൾ അന്തിമമായി അപ്ലോഡ് ചെയ്യുകയുള്ളൂ.
നൽകിയ വിവരങ്ങൾ എഡിറ്റ് ചെയ്യാം
പൂരിപ്പിച്ച വിവരങ്ങൾ താല്ക്കാലികമായി സേവ് ചെയ്തുവെക്കാനും നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തിരികെ വന്ന് ഫോം പൂർത്തിയാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. ഇങ്ങനെ സേവ് ചെയ്ത വിവരങ്ങൾ വീണ്ടും ലഭ്യമാകുന്നതിനായി, മുൻപ് ലോഗിൻ ചെയ്യാൻ ഉപയോഗിച്ച അതേ മൊബൈൽ നമ്പർ ഉപയോഗിച്ച് തന്നെയാണോ ലോഗിൻ ചെയ്തിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. അതേ സമയം ഓരോ സംസ്ഥാനത്തിനും സെൽഫ് എന്യൂമറേഷനായി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഫോം സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സെൽഫ് എന്യൂമറേഷൻ സമയം അവസാനിക്കുന്നതിന് മുൻപ് വരെ വിവരങ്ങൾ തിരുത്താനും പുതുക്കാനും സാധിക്കും. എന്നാൽ ഫോം അന്തിമമായി സബ്മിറ്റ് ചെയ്തുകഴിഞ്ഞാലോ അല്ലെങ്കിൽ സ്വയം വിവരശേഖരണത്തിനുള്ള സമയപരിധി കഴിഞ്ഞാലോ പിന്നീട് മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. അതിനുശേഷം, സെൻസസ് ഉദ്യോഗസ്ഥൻ വീട്ടിൽ വന്ന് വിവരങ്ങൾ ഒത്തുനോക്കുന്ന സമയത്ത് മാത്രമേ എന്തെങ്കിലും തിരുത്തലുകൾ വരുത്താൻ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

