അജിത് പക്ഷ എൻ.സി.പിയിലും ഉൾപ്പോര്: സുനേത്ര അധ്യക്ഷയായതിനെ ചോദ്യംചെയ്ത് ദേശീയ സെക്രട്ടറി
text_fieldsഎൻ.സി.പി (അജിത് പവാർ) ചിഹ്നം
മുംബൈ: അജിത് പവാർ പക്ഷ എൻ.സി.പിയിലെ ആഭ്യന്തര തർക്കം മറനീക്കുന്നു. അജിത്തിന്റെ ഭാര്യ സുനേത്ര പവാറിനെ പാർട്ടി ദേശീയ അധ്യക്ഷയായി തെരഞ്ഞെടുത്തതിനെതിരെ ദേശീയ സെക്രട്ടറി സച്ചിദാനന്ദ സിങ് വക്കീൽ നോട്ടീസ് അയച്ചു. സുനേത്ര, ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറി ബ്രിജ് മോഹൻ ശ്രീവാസ്തവ എന്നിവർക്കാണ് നോട്ടീസ്.
പ്രഫുൽ പട്ടേലിനെ ഇടക്കാല ദേശീയ അധ്യക്ഷനായി നിയോഗിച്ചിരിക്കെ ജനറൽ സെക്രട്ടറി ദേശീയ കൺവെൻഷൻ വിളിച്ച് തെരഞ്ഞെടുപ്പ് നടത്തിയത് പാർട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണെന്നാണ് ആരോപണം. അതിനാൽ, തെരഞ്ഞെടുപ്പ് റദ്ദാക്കി ചട്ടപ്രകാരം തെരഞ്ഞെടുപ്പ് മാറ്റി നടത്തണം. സുനേത്രക്കൊപ്പം ദേശീയ വർക്കിങ് പ്രസിഡന്റായി പ്രഫുൽ പട്ടേലും മഹാരാഷ്ട്ര അധ്യക്ഷനായി സുനിൽ തട്ക്കാരെയും തെരഞ്ഞെടുക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ ഭാരവാഹികളുടെ പട്ടികയിൽ ഇവരുടെ സ്ഥാനം വ്യക്തമാക്കാത്തതിനെയും വക്കീൽ നോട്ടീസ് ചോദ്യം ചെയ്യുന്നു.
അജിത് പവാർ മരണപ്പെട്ടതു മുതൽ താൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെടും വരെ പാർട്ടി നടത്തിയ ആശയവിനിമയങ്ങൾ തള്ളണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് സുനേത്ര നൽകിയതടക്കമുള്ള കത്തുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു. 15 ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെയും തെരഞ്ഞെടുപ്പ് കമീഷനെയും സമീപിക്കുമെന്നാണ് മുന്നറിയിപ്പ്.
അജിത്തിന്റെ വിയോഗമുണ്ടാക്കിയ വിടവ് നികത്താനാകില്ലെങ്കിലും പാർട്ടിയിൽ തിരുത്തലുകൾ അനിവാര്യമാണെന്നാണ് പ്രഫുൽ പട്ടേൽ പ്രതികരിച്ചത്. അജിത്തിന്റെ മകൻ പാർത്ഥ പവാർ നേതൃത്വത്തിൽ പിടിമുറുക്കുന്നത് മുതിർന്ന നേതാക്കളെ അലോസരപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
അജിത് പവാർ വിഭാഗത്തിലെ പുതിയ നേതൃത്വ ക്രമീകരണം പാർട്ടിക്കുള്ളിൽ തന്നെ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. സുനേത്ര പവാറിന്റെ നിയമനം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, പാർട്ടി ഭരണഘടന എന്നിവയെ ചൊല്ലിയുള്ള തർക്കം ഇനി നിയമപോരാട്ടത്തിലേക്ക് നീങ്ങുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

