
'പാർലമെൻറ് പാസാക്കിയ നിയമങ്ങൾ തള്ളിക്കളയണം'; കർഷക സംഘടനകൾ സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: സെപ്റ്റംബറിൽ പാർലമെൻറ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂനിയൻ സുപ്രീം കോടതിയിൽ ഹരജി നൽകി. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്.
മൂന്ന് നിയമങ്ങളും കർഷകരെ കോർപ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ പ്രസിഡൻറ് ഭാനു പ്രതാപ് സിംഗ് ഹരജിയിൽ ചൂണ്ടിക്കാട്ടി. മതിയായ ചർച്ചകളില്ലാതെയാണ് നിയമങ്ങൾ പാസാക്കിയതെന്നും ഇവർ ആരോപിച്ചു.
സെപ്റ്റംബറിൽ പാർലമെൻറ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനത്തതോടെ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിൻെറ ഓർഡിനൻസുകളായി ജൂണിലാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. ഇത് നിയമമായി മാറിയതോടെ പഞ്ചാബിലെയടക്കം കർഷക സംഘടനകൾ സമരവുമായി മുന്നോട്ടുവരികയായിരുന്നു.
കേന്ദ്ര സർക്കാർ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ പ്രക്ഷോഭം റെയിൽ തടയലുൾപ്പെടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ഡൽഹിയിലെ അതിർത്തികളിലേക്ക് കൂടുതൽ സമരക്കാർ ഒഴുകിയെത്തുകയാണ്.
സിംഘുവിൽ വ്യാഴാഴ്ച ചേർന്ന കർഷക നേതാക്കളുടെ യോഗമാണ് െറയിൽതടയൽ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. കർഷകരും അവരെ പിന്തുണക്കുന്ന ജനങ്ങളും െറയിൽവേ ട്രാക്കുകളിലേക്ക് നീങ്ങും. ഡിസംബർ 14ന് ബി.ജെ.പി നേതാക്കളുടെ വീടുകളും മന്ത്രിമാരുടെ വസതികളും െഘരാവോ ചെയ്യും. ജില്ലാ ആസ്ഥാനങ്ങളിൽ ധർണയും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
