ബംഗളൂരുവിലും മംഗളൂരുവിലും നിരോധനാജ്ഞ
text_fieldsബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ പ്രതിഷേധങ്ങൾ നേരിടാൻ പൊലീസ് ഇടപെടൽ. മംഗളൂരു, ബംഗളൂരു നഗരങ്ങളിൽ സിറ്റി പൊലീസ് കമീഷണർമാർ നിരോധനാജ്ഞ ഏർപ്പെടുത്തി. ബംഗളൂരുവിൽ വ്യാഴാഴ്ച രാവിലെ ആറു മുതൽ ശനിയാഴ്ച അർധരാത്രിവരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.
വ്യാഴാഴ്ച ബംഗളൂരുവിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറാനിരിക്കെയാണ് പൊലീസ് നീക്കം. മുൻകരുതൽ നടപടിയെന്ന നിലക്കാണ് തീരുമാനമെന്നും മറ്റു സ്ഥലങ്ങളിലെപോലെ ബംഗളൂരു നഗരത്തിൽ അക്രമങ്ങൾക്ക് അവസരമൊരുക്കില്ലെന്നും സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു പറഞ്ഞു.
ചില സാഹചര്യങ്ങളിൽ പ്രതിഷേധ ധർണക്കുമാത്രം അനുമതി നൽകുമെന്നും റാലികൾ സംഘടിപ്പിക്കാനാവില്ലെന്നുമായിരുന്നു സിറ്റി പൊലീസ് കമീഷണർ ആദ്യം അറിയിച്ചത്. പിന്നാലെയാണ് നിരോധനാജ്ഞ തീരുമാനം.
വ്യാഴാഴ്ച ബംഗളൂരു നഗരത്തിൽ വിവിധയിടങ്ങളിലായി മൂന്നു സമരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ‘ഞങ്ങൾ ഭാരതീയരാണ്’ എന്ന തലക്കെട്ടിൽ ബഹുജന പ്രതിഷേധം വ്യാഴാഴ്ച രാവിലെ 11ന് ബംഗളൂരു ടൗൺഹാളിന് മുന്നിലും ഇടതു സംഘടനകളുടെ പ്രതിഷേധം രാവിലെ 11ന് മൈസൂർ ബാങ്ക് സർക്കിളിലും വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികളുടെ പ്രതിഷേധം വൈകീട്ട് അഞ്ചിന് ടൗൺഹാളിന് മുന്നിലുമായിരുന്നു പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുണ്ടെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സമര സംഘാടകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.