ദലിത് യുവാവിനെ ചുട്ടുകൊന്ന കേസ്: 11 പ്രതികൾക്ക് മരണംവരെ ജീവപര്യന്തം
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ഉന താലൂക്കിലെ അെങ്കാലാലി ഗ്രാമത്തിൽ ദലിത് യുവാവിനെ ചുട്ടുകൊന്ന കേസിൽ 11 പ്രതികൾക്ക് ജീവപര്യന്തം. 2012 സെപ്റ്റംബർ 13ന് അഞ്ഞൂറോളം വരുന്ന സവർണ ആൾക്കൂട്ടമാണ് വീട് അഗ്നിക്കിരയാക്കി ലാൽജി ശരവയ്യ എന്ന 27കാരനെ ചുട്ടുകൊന്നത്. ആറു വർഷങ്ങൾക്കുശേഷം പ്രത്യേക കോടതിയാണ് 11 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒാരോരുത്തർക്കും 54,500 രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവ കേസാണിതെന്ന് വിധി പ്രസ്താവിച്ച അഡീഷനൽ ജില്ല ജഡ്ജി എസ്.എൽ. ഥാക്കർ പറഞ്ഞു.
പ്രദേശത്തെ യുവതിയുമായുള്ള പ്രണയത്തിെൻറ പേരിലായിരുന്നു അക്രമികൾ യുവാവിനെ അഗ്നിക്കിരയാക്കിയത്. ഗുജറാത്തിൽ ദലിതർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നതിനിടെ വിധി നിർണായകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികളായ ഭനകാന, ബാബു ദന, ദിരു വിര, റാം വിര, പഞ്ച ലഖ, പർവിൺ ധിരു, ഹമിർ അർജൻ, അർജൻ ബാബു, ഗൗരു കന, ലാൽജി വിശ്രം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. വിധി പ്രസ്താവിച്ച കോടതിക്ക് സമീപം പ്രതികൾക്ക് പിന്തുണയുമായി ആറായിരത്തോളം സവർണർ തടിച്ചുകൂടിയതിനാൽ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കൊല്ലപ്പെട്ട ലാൽജി ശരവയ്യയുടെ സഹോദരൻ പിയുശ് ശരവയ്യയും കുടുംബവും കോടതിയിൽ ഹാജരായിരുന്നു. ഇവരെ പിന്നീട് പൊലീസ് സുരക്ഷയിൽ വീട്ടിൽ എത്തിച്ചു. കേസിൽനിന്ന് പ്രതികളെ രക്ഷിക്കാൻ ഭീഷണിയും പ്രലോഭനങ്ങളും നടന്നിരുന്നു. ഗ്രാമത്തിൽ ഭേദപ്പെട്ട സാമ്പത്തികമുള്ള കർഷക കുടുംബാംഗമായിരുന്നു കൊല്ലപ്പെട്ട യുവാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.