ഭൂമി ഇടപാട്: റോബർട്ട് വാദ്രക്ക് ഇ.ഡി കുറ്റപത്രം
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഷിക്കോപുരിൽ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. റോസ് അവന്യൂ കോടതിയാണ് കേസ് പരിഗണിക്കുന്നത്. വാദ്രയെ ക്രിമിനൽ കേസിൽ പ്രതിയാക്കി ഏതെങ്കിലും അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്നത് ആദ്യമായാണ്.
വാദ്രയുടെയും അദ്ദേഹവുമായി ബന്ധമുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും 37.64 കോടി രൂപയുടെ 43 സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയതായും ഇ.ഡി അറിയിച്ചു. പി.എം.എൽ.എ പ്രകാരം താൽക്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. സത്യാനന്ദ് യാജി, കേവൽ സിങ് വിർക്ക് എന്നിവരും അവരുടെ കമ്പനിയായ ഓങ്കാരേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡും ഉൾപ്പെടെ 11 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഗുരുഗ്രാം സെക്ടർ 83ൽ ഷിക്കോപുർ ഗ്രാമത്തിലെ 3.53 ഏക്കർ ഭൂമി വാദ്ര തന്റെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് വഴി ഓങ്കാരേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 7.5 കോടി രൂപക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2018 സെപ്റ്റംബറിൽ ഗുരുഗ്രാം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. വാദ്ര സ്വാധീനം ഉപയോഗിച്ച് ഈ ഭൂമിയിൽ വാണിജ്യ ലൈസൻസും നേടിയതായി ആരോപണമുണ്ട്. നാലു വർഷത്തിനു ശേഷം, 2012 സെപ്റ്റംബറിൽ 58 കോടി രൂപക്ക് റിയൽ എസ്റ്റേറ് ഭീമനായ ഡി.എൽ.എഫിന് ഭൂമി മറിച്ചുവിറ്റു. ഭൂമി വാങ്ങൽ നടക്കുമ്പോൾ ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറായിരുന്നു അധികാരത്തിൽ.
2012 ഒക്ടോബറിൽ ഹരിയാന രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറലായി നിയമിതനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് ഖേംക ഭൂനിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി ഭൂമിയുടെ പോക്കുവരവ് റദ്ദാക്കി. അതേസമയം, ആരോപണം നിഷേധിച്ച വാദ്ര, തനിക്കും കുടുംബത്തിനുമെതിരായ രാഷ്ട്രീയ പ്രതികാരമാണ് കേസെന്ന് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

