കോവിഡിന് പിടികൊടുക്കാതെ ലക്ഷദ്വീപ്; കരുതൽ ഇവിടെ വെറുംവാക്കല്ല
text_fieldsകവരത്തി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തോടടുക്കവെ, ഇതുവരെ ഒരാൾക്കുപോലും രോഗം ബാധിക്കാത്ത ലക്ഷദ്വീപ് ആരോഗ്യരംഗത്തെ മുൻകരുതലിന് മാതൃകയാകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് -19 ബാധിത പട്ടികയിൽ ഇടംപിടിക്കാത്ത ഇന്ത്യയിലെ ഒരേയൊരു പ്രദേശമാണിത്.
കേന്ദ്രഭരണ പ്രദേശമായ ഇവിടേക്ക് വരുന്നവർക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് രോഗബാധ തടയാൻ സഹായിച്ചതെന്ന് ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി ഡോ. എസ്. സുന്ദരവടിവേലു പറഞ്ഞു. വളരെ കുറച്ച് ആശുപത്രികൾ മാത്രമുള്ള ദ്വീപിൽ ഈ മുൻകരുതലല്ലാതെ മറ്റുമാർഗമില്ലെന്നും അദ്ദേഹം ദി പ്രിൻറിനോട് പറഞ്ഞു.
ജനവാസമുള്ള 10 എണ്ണം ഉൾപ്പെടെ 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന ലക്ഷദ്വീപിൽ ആകെ ജനസംഖ്യ 64,473 ആണ്. കർശനമായ പ്രവേശന നിയന്ത്രണവും ദിവസങ്ങൾ നീണ്ട ക്വാറൻറീനും കൃത്യമായ രോഗ പരിശോധനയുമാണ് കോവിഡ് നിയന്ത്രണത്തിന് മുതൽക്കൂട്ടായത്. രോഗവ്യാപനം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ അപേക്ഷ നൽകിയിരുന്നു.
രോഗപരിശോധന നടത്തിയത് 61 പേർക്ക്
ഇതുവരെ വെറും 61 പേരെയാണ് സ്രവപരിശോധനക്ക് വിധേയമാക്കിയത്. ഈ പരിശോധനകളുടെയെല്ലാം ഫലം നെഗറ്റീവായിരുന്നു. അവശ്യസാധനങ്ങൾ മുതൽ ആരോഗ്യ സംരക്ഷണം വരെ എല്ലാത്തിനും ഇവർ കൊച്ചിയെയാണ് ആശ്രയിക്കുന്നത്. ഈ ദ്വീപ് സമൂഹത്തിലേക്കുള്ള വിമാനങ്ങളും കപ്പലുകളുമെല്ലാം കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
തുടക്കത്തിൽ തന്നെ അതിജാഗ്രത
ദ്വീപിൽ കോവിഡ് ബാധിച്ചാൽ പിന്നെ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവാണ് ശക്തമായ പ്രതിരോധത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഡോ. സുന്ദരവടിവേലു വ്യക്തമാക്കി. ഇപ്പോൾതന്നെ ദുർബലമായ ആരോഗ്യ സംവിധാനം രോഗം പരന്നാൽ പിന്നെ പൂർണ്ണമായും തകരുമെന്ന േബാധ്യം ഭരണകൂടത്തിനുണ്ട്. പുറത്തുള്ളവർക്ക് ദ്വീപിലേക്ക് വരാൻ നിരവധി കടമ്പകളാണ് ഏർപ്പെടുത്തിയത്. അനാവശ്യമായി വരുന്നത് തടയുക എന്നത് തന്നെയായിരുന്നു ഇതിെൻറ ലക്ഷ്യം.
ദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാർക്ക് ഫെബ്രുവരി ഒന്നുമുതലും വിമാന യാത്രക്കാർക്ക് ഫെബ്രുവരി ഒമ്പതു മുതലും കൊച്ചിയിൽ പരിശോധന ഏർപ്പെടുത്തിയിരുന്നു. ദ്വീപിലെ ഏക വിമാനത്താവളമായ അഗത്തിയിൽ ഫെബ്രുവരി ഒന്നിന് തന്നെ ഈ സംവിധാനം തുടങ്ങി. “തുടക്കത്തിൽ തന്നെ ഞങ്ങൾ യാത്രക്കാരെ പരിശോധിക്കാൻ തുടങ്ങി. ഏറെക്കഴിഞ്ഞാണ് രാജ്യത്തിെൻറ മറ്റ് സംസ്ഥാനങ്ങളൊക്കെ ഇതേക്കുറിച്ച് ആലോചിച്ചത്. ലക്ഷദ്വീപിലേക്കുള്ള യാത്രക്കാർക്ക് വളരെമുമ്പുതന്നെ കൊച്ചി വിമാനത്താവളത്തിൽ പ്രീ-ബോർഡിങ് സ്ക്രീനിങ് ആരംഭിച്ചിരുന്നു” -അദ്ദേഹം പറഞ്ഞു.
ദ്വീപിലെത്താൻ കടമ്പകൾ പലത്
“ഇവിടെ വരാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുടെ ഗസ്റ്റ് ഹൗസിൽ ഏഴ് ദിവസത്തെ നിരീക്ഷണത്തിൽ കഴിയണം. ഇതിനായി ഇപ്പോൾ കൊച്ചിയിൽ ഞങ്ങൾ രണ്ട് ഹോട്ടലുകളും എടുത്തിട്ടുണ്ട്. ആ കാലയളവിനുശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയനാകണം. അഗത്തി വിമാനത്താവളത്തിലെത്തിയാൽ അധിക സുരക്ഷയ്ക്കായി 14 ദിവസ ഹോംക്വാറൻറീനിലും കഴിയണം. ഞങ്ങളുടെ ആരോഗ്യരംഗം വളരെ മോശമാണെന്ന് അറിയാവുന്നതിനാലാണ് ഇത് പ്രാവർത്തികമാക്കിയത്. രോഗം ഒരുതവണ ദ്വീപിൽ പ്രവേശിച്ചാൽ പിന്നെ എളുപ്പത്തിൽ എല്ലാവരെയും പിടികൂടും’ -ഡോ. സുന്ദരവടിവേലു കൂട്ടിച്ചേർത്തു.
ഹോട്ടലിലായാലും ഗെസ്റ്റ് ഹൗസിലായാലും താമസിക്കുന്നവരുടെ മുഴുവൻ ചെലവും സർക്കാറാണ് വഹിക്കുന്നത്.
ദ്വീപിേലക്ക് വരാൻ കൊച്ചിയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ കേരള സർക്കാറിെൻറ 14 ദിവസ നിർബന്ധിത നിരീക്ഷണം അവസാനിച്ചശേഷം ലക്ഷദ്വീപ് ഭരണകൂടത്തിെൻറ 14 ദിവസത്തെ ഹോം ക്വാറൻറീനും പാലിക്കണം.
കൊച്ചിയിൽനിന്ന് പുറപ്പെടുതിന് മുമ്പ് നടത്തുന്ന പരിശോധനയിൽ ഇതുവരെ രണ്ടുപേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. നേരത്തെ, ആർ.ടി-പി.സി.ആർ പരിശോധനയായിരുന്നു നടത്തിയത്. എന്നാൽ, ഇപ്പോൾ വിലകുറഞ്ഞ ട്രൂനാറ്റ് പരിശോധനക്കാണ് യാത്രക്കാരെ വിധേയരാക്കുന്നത്.
ആശുപത്രികൾ വിരളം
അത്യാവശ്യം സൗകര്യങ്ങളുള്ള മൂന്ന് ആശുപത്രികൾ മാത്രമാണ് ദ്വീപിലുള്ളത്. കവരത്തിയിലെ ഇന്ദിരാഗാന്ധി (ഐ.ജി) ആശുപത്രി, രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രി, മിനിക്കോയിയിലെ സർക്കാർ ആശുപത്രി എന്നിവയാണത്. ഐ.ജി ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും കൂടി ആകെ 70 കിടക്കകൾ. കോവിഡിനെ തുടർന്ന് ഐ.ജി ആശുപത്രിയിൽ 30 കിടക്കകളുള്ള പുതിയ ബ്ലോക്ക് ഒരുക്കിയിട്ടുണ്ട്. 100 കിടക്കകളാണ് രാജീവ് ഗാന്ധി ആശുപത്രിയിലുള്ളത്.
ആേന്ത്രാത്ത്, അമിനി, അഗത്തി എന്നീ മൂന്ന് ദ്വീപുകളിൽ 30 കിടക്കകളുള്ള മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകളുണ്ട്. കടമത്ത്, കൽപ്പേനി, കിൽത്താൻ, ചെത്‌ലത്ത് എന്നിവിടങ്ങളിലായി 10 കിടക്കകൾ വീതമുള്ള നാല് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. അതേസമയം, മെഡിക്കൽ കോളജുകളോ സ്വകാര്യ ആശുപത്രികളോ ദ്വീപിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.