ലഡാക്ക് സംഘർഷം; ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം നയിച്ച പ്രമുഖ വിദ്യാഭ്യാസ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തു. അതേസമയം, വാങ്ചുകിനെ ദേശസുരക്ഷ നിയമം ചുമത്തി ലഡാക് വിമാനത്താവളത്തിലേക്ക് മാറ്റി. ഇദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് നീക്കം.
ലഡാക്ക് ഡി.ജി.പി എസ്.ഡി. സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാങ്ചുകിനെ വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിന് പിന്നിൽ സോനം വാങ്ചുകിന്റെ പ്രകോപനപരമായ പ്രസ്താവനകൾ ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. നിരാഹാര സമരം നയിച്ചതിന് പ്രതികാര നടപടിയെന്നോണം വാങ്ചുകിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങുകയും വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.
ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചുവർഷമായി നടത്തുന്ന സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലുപേരുടെ മരണത്തിലും കലാശിച്ചത്. ലേ അപ്പക്സ് ബോഡിയിൽ സോനം അംഗമാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണങ്ങൾ നിഷേധിച്ച സോനം വാങ്ചുക് ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്ത ആഭ്യന്തരമന്ത്രാലയത്തെയാണ് സംഘർഷത്തിന് കുറ്റപ്പെടുത്തുന്നത്. നാലുപേരുടെ മരണത്തിനും 80 പേരുടെ പരിക്കിനും ഇടയാക്കിയ സംഘർഷത്തെ തുടർന്ന് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചിരുന്നു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായും ലഡാക്കിലെ ജനപ്രതിനിധികളുമായുമുള്ള സംഭാഷണങ്ങളിൽ അസന്തുഷ്ടരായ ചില സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആഭ്യന്തര മന്ത്രലായത്തിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

