രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കാൻ കച്ചി മേമൻ സമുദായം; പുതിയ രാഷ്ട്രീയ വേദി പ്രഖ്യാപിച്ചു
text_fieldsമുംബൈ: വ്യാപാര-വ്യവസായ മേഖലകളിൽ നിർണായക സ്വാധീനമുള്ള കച്ചി മേമൻ സമുദായം രാഷ്ട്രീയ മേഖലയിലേക്ക്. ഭരണരംഗത്തെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനും സമുദായത്തിന്റെ ശബ്ദം ശക്തമാക്കാനുമായി ‘കച്ചി-മേമൻ പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫോറം’ എന്ന പേരിലാണ് പാർട്ടി രൂപീകരിച്ചത്. സാമ്പത്തിക മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണെങ്കിലും ഭരണപരമായ തീരുമാനങ്ങളിൽ കൂടി തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.
രാജ്യത്തെ വ്യാപാര-വ്യവസായ പുരോഗതിയിൽ വലിയ സംഭാവനകൾ നൽകുന്ന സമുദായത്തിന് രാഷ്ട്രീയരംഗത്ത് കൃത്യമായ മേൽവിലാസമില്ലെന്ന് ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഒരു ഏകീകൃത രാഷ്ട്രീയ ശബ്ദം ഇല്ലാത്തതിനാൽ സമുദായത്തിന്റെ സാമൂഹികവും നിയമപരവുമായ ആവശ്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. ഏപ്രിൽ പത്തിന് നടന്ന 'മേമൻ കമ്യൂണിറ്റി ഡേ' ആഘോഷങ്ങളോടനുബന്ധിച്ചാണ് ഫോറം രൂപീകരണം പ്രഖ്യാപിച്ചത്.
രാഷ്ട്രീയത്തിൽ സജീവമാകാൻ താല്പര്യമുള്ള യുവാക്കളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനവും മാർഗനിർദേശവും നൽകുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. പരമ്പരാഗതമായി വ്യാപാര മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സമുദായം ഇനി മുതൽ വ്യവസ്ഥാപിതമായ രാഷ്ട്രീയ ഐഡന്റിറ്റി കെട്ടിപ്പടുക്കാൻ പരിശ്രമിക്കും. ഇന്ത്യയിൽ ഏകദേശം 15 ലക്ഷം വരുന്ന കച്ചി മേമൻ ജനതയുടെ രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾ വിപുലമാണെങ്കിലും നിയമനിർമാണ സഭകളിൽ സമുദായത്തിന് അർഹമായ സീറ്റുകൾ ലഭിച്ചിരുന്നില്ല. രാജ്യത്തെ ഭരണക്രമത്തിൽ നിർണായക പങ്കുവഹിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും പുതിയ രാഷ്ട്രീയ വേദി കരുത്തുപകരുമെന്നാണ് സമുദായ നേതാക്കൾ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

