കർഷക മിത്രമായി കർണാടക സർക്കാർ; രണ്ട് ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളും
text_fieldsബംഗളൂരു: കാർഷിക വായ്പാ കുടിശിക എഴുതിത്തള്ളുമെന്ന വമ്പൻ പ്രഖ്യാപനവുമായി കർണാടകത്തിലെ കുമാരസ്വാമി സർക്കാർ കന്നി ബജറ്റ് അവതരിപ്പിച്ചു. 34,000 കോടി രൂപയാണ് വായ്പാ കുടിശിക എഴുതിത്തള്ളാനായി കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ ബജറ്റിൽ നീക്കിവെച്ചത്. രണ്ടു ലക്ഷം വരെ വായ്പ എടുത്ത കർഷകർക്കാണ് ബജറ്റ് പ്രഖ്യാപനം കൊണ്ട് ഗുണം ഉണ്ടാവുക. ആദ്യ ഘട്ടത്തിൽ 2017 ഡിസംബർ 31 വരെയുള്ള വായ്പകളാണ് പരിധിയിൽ വരുന്നത്. പുതിയ വായ്പകൾ ലഭിക്കുന്നതിനായി കർഷകർക്ക് സംസ്ഥാന സർക്കാർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കുമാരസ്വാമി വ്യക്തമാക്കി.
കാർഷിക ആവശ്യത്തിനായി കൃഷിക്കാർ എടുത്ത വായ്പകൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് -ജെ.ഡി.എസ് സർക്കാർ അധികാരമേറ്റ സമയത്ത് പ്രഖാപിച്ചിരുന്നതായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടക്കാട്ടി. ഇക്കാര്യങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ, ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവകളുമായി ചർച്ച നടത്തി. അതിന്‍റെ ഫലമായാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് -ജെ.ഡി.എസ് സർക്കാറിന്‍റെ ആദ്യ ബജറ്റാണ് വിധാൻ സൗദിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചത്. കാർഷിക വായ്പകൾ എഴുതിത്തള്ളുക, ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടുത്ത അഞ്ച് വർഷത്തേക്ക് ജനസേചന പദ്ധതികൾക്കായി 1.25 ലക്ഷം കോടി രൂപ അനുവദിക്കുക തുടങ്ങിയവ പൊതുമിനിമം പരിപാടിയിൽ സഖ്യ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.