കുൽഭൂഷൺ ജാദവിനെ കാണാൻ വീണ്ടും സൗകര്യം ഒരുക്കാമെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ വീണ്ടും കാണാൻ ഇന്ത്യൻ അധികൃതർക്ക് സൗകര്യമൊരുക്കാൻ തയാറാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യൻ അധികതർ ജാദവിനെ സന്ദർശിച്ചിരുന്നു. എന്നാൽ, ഇത് തൃപ്തികരമായിരുന്നില്ലെന്ന് ഇന്ത്യ പിന്നീട് വ്യക്തമാക്കി. ജാദവ് വലിയ സമ്മർദത്തിലായിരുന്നു. തടസ്സമില്ലാതെ ഉദ്യോഗസ്ഥർക്ക് ജാദവുമായി സംസാരിക്കാൻ അവസരമൊരുക്കിയില്ല. എല്ലാം ഉപാധിയോടെയായിരുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു.
ഇന്ത്യയുടെ ആഗ്രഹപ്രകാരമുള്ള ഇടപെടലിനാണ് അവസരമൊരുക്കിയതെന്നാണ് പാകിസ്താെൻറ വാദം. കൂടിക്കാഴ്ചയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിനെതിരെ ഇന്ത്യൻ അധികൃതർ പ്രതിഷേധിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും പ്രയാസമില്ലെന്ന് ഖുറൈശി വ്യക്തമാക്കി. ഇന്ത്യക്ക് താൽപര്യമുണ്ടെങ്കിൽ അവർക്ക് ഒരിക്കൽകൂടി ജാദവിനെ കാണാം. അത് ഉടൻതന്നെയാകാമെന്നും മന്ത്രി വാർത്താ ചാനലിനോട് പറഞ്ഞു.
എന്നാൽ, ഈ കാര്യം ഔദ്യോഗികമായി പാകിസ്താൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ചാരവൃത്തി ആരോപിച്ച് 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്താനില്നിന്ന് കുൽഭൂഷണെ പാകിസ്താൻ അറസ്റ്റ് ചെയ്തത്. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇറാനിയൻ തുറമുഖമായ ഛാബഹാറിൽനിന്ന് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.