'ഏതാണീ വാചകമടിക്കാരൻ'? മോദിയെ പരിഹസിച്ച് കെ.ടി. രാമറാവു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ ആക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മന്ത്രി കെ.ടി. രാമറാവു. എന്താണ് നിങ്ങൾ അഹമ്മദാബാദിന്‍റെ പേര് 'അദാനിബാദ്' എന്നാക്കി മാറ്റാത്തതെന്നും ഈ വാചകമടിക്കാരൻ ആരാണെന്നും മോദിയെ പരിഹസിച്ച് കെ.ടി.ആർ ചോദിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സർദാർ പട്ടേൽ "ഏക് ഭാരത്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഭാഗ്യനഗറിൽ വെച്ചാണെന്ന് ഹൈദരാബാദിനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. ഇത് ഹൈദരാബാദിന്‍റെ പേര് മാറ്റാൻ ഒരുങ്ങുന്നെന്ന തരത്തിൽ വ്യാപകമായ അഭ്യൂഹങ്ങൾക്ക് കാരണമായി.
ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റണമെന്ന് തെലങ്കാനയിലെ നിരവധി ബി.ജെ.പി നേതാക്കളും ആർ.എസ്.എസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2020ൽ നടന്ന ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ ഭാഗ്യനഗറാക്കി മാറ്റാൻ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർഥിച്ചിരുന്നു.
തെലങ്കാന രാഷ്ട്രസമിതി കുടുംബവാഴ്ചയെ പിന്തുണക്കുന്നതിനാൽ സംസ്ഥാനത്തെ ബിസിനസുകാർക്കും സാധാരണക്കാർക്കും ടി.ആർ.എസ് സർക്കാരിനോട് ദേഷ്യമാണെന്ന് ബി.ജെ.പി നേതാവ് രഘുബർ ദാസ് പ്രതികരിച്ചു. തെലങ്കാനയുടെ ക്ഷേമത്തെ കുറിച്ച് അവർ ചിന്തിക്കുന്നില്ലെന്നും അതിനാൽ ജനങ്ങൾ ബി.ജെ.പിക്ക് അനുകൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.