ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു; നിരവധി പേർക്ക് പരിക്ക്
text_fieldsബംഗളൂരു: കോഴിക്കോട്-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്.
ബംഗളൂരു രാമനഗര ബിഡദിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചനാ ബോർഡിൽ ഇടിക്കുകയും, തുടർന്ന് തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. കോഴിക്കോട് ഡിപ്പോയിലെ ബസിലെ ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്.
അപകടത്തിൽ നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിലും, ബിഡദി കെമ്പണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്.
വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് എക്സ്പ്രസ് ഹൈവേയിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വാഹനം അമിതവേഗത്തിലായിരുന്നോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കോഴിക്കോട് ഡിപ്പോയുടെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

