ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.ആർ. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കർ തെരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷമായ ബി.ജെ.പി പിന്മാറിയ സാഹചര്യത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
മുൻ ആരോഗ്യ മന്ത്രിയാണ് രമേശ് കുമാർ. ആറു തവണ നിയമസഭാംഗമായിരുന്ന രമേശ് കുമാർ എച്ച്.ഡി. ദേവഗൗഡ, ജെ.എച്ച്. പാട്ടീൽ സർക്കാറുകളുടെ കാലയളവിൽ സ്പീക്കർ പദവി വഹിച്ചിരുന്നു.
കെ.ആർ. രമേശ് കുമാറിനെ സ്പീക്കറുടെ ഡയസിലേക്ക് പ്രോടെം സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ ക്ഷണിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് യെദിയൂരപ്പയും കൂടി രമേശ് കുമാറിനെ കസേരിയിലേക്ക് ആനിയിച്ചു.
എസ്. സുരേഷ്കുമാറായിരുന്നു സ്പീക്കർ സ്ഥാനത്തേക്കുള്ള ബി.ജെ.പിയുടെ സ്ഥാനാർഥി. എന്നാൽ, മൽസരത്തിൽ നിന്ന് പിന്മാറുന്നതായി രാവിലെ ബി.ജെ.പി അറിയിക്കുകയായിരുന്നു.