സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ല; മഹാരാഷ്ട്ര ഗവർണർക്ക് വിമാനം നിഷേധിച്ച സംഭവത്തിൽ ഫട്നാവിസ്
text_fieldsമുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിക്ക് ഡെറഡൂണിലേക്ക് പോകാൻ സംസ്ഥാനത്തിെൻറ വിമാനംഅനുവദിക്കാത്ത സംഭവത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ലെന്നും മഹാ വികാസ് അഗാഡി സർക്കാറിന് സ്വാർത്ഥതയാണെന്നും ഫട്നാവിസ് കുറ്റപ്പെടുത്തി.
ഡെറാഡൂണിലേക്ക് തിരിക്കാനിരുന്ന ഗവർണർക്ക് സർക്കാർ വിമാനം നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം മറ്റൊരു വിമാനത്തിലാണ് യാത്ര തിരിച്ചത്. മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം നിഷേധിച്ച കാര്യം ഗവർണർ അറിയുന്നത്.
''ഇത് തെറ്റായ കാര്യമാണ്. കാരണം അദ്ദേഹം മഹാരാഷ്ട്രയുടെ ഗവർണറാണ്. ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണർ സംസ്ഥാന വിമാന സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് നിർദ്ദിഷ്ട നടപടിക്രമമുണ്ട്. അതിന് ഗവർണർ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇൗ വിഷയത്തിൽ അത് ചെയ്തിട്ടുണ്ട്. അപേക്ഷ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലഭിച്ചെങ്കിലും ഗവർണർക്ക് അനുമതി മനപൂർവം നിഷേധിക്കപ്പെടുകയാണുണ്ടായത്. '' -ഫട്നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണർ വിമാനത്തിൽ കയറിയ ശേഷം അനുമതി നിഷേധിച്ച വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടിവന്നു. ഇതൊരു ബാലിശമായ പ്രവൃത്തിയാണ്. തെൻറ ജീവിതത്തിൽ ഇങ്ങനെ അഹംഭാവമുള്ള സർക്കാരിനെ കണ്ടിട്ടില്ല. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.