കിസാൻ സമ്മാൻ നിധി പ്രഹസനമാകും
text_fieldsതൃശൂർ: കേന്ദ്ര ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) പദ്ധതി പ്രഹസനമാകും. ഭൂരിഭാഗം സംസ്ഥാനങ്ങളിലെ കർഷകർക്കും ആനുകൂല്യം ലഭിക്കാൻ തടസ്സം നേരിടും. മാർച്ച് 31 വരെയുള്ള ആദ്യ ഗഡു ഇൗ വർഷംതന്നെ നൽകുമെന്ന് ഇതിന് 2,000 കോടി രൂപ മാറ്റിവെച്ചതായും പ്രഖ്യാപിച്ചെങ്കിലും വിതരണത്തിന് പ്രായോഗിക തടസ്സങ്ങളുണ്ട്.
രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6,000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. 12 കോടി ചെറുകിട കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നും 75,000 കോടിയാണ് വാർഷിക ചെലവെന്നും ബജറ്റിൽ പറഞ്ഞിരുന്നു. കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക വരുന്നത്. കാർഷിക ആനുകൂല്യം അക്കൗണ്ടിൽ എത്തണമെങ്കിൽ കർഷകനാണെന്ന് തെളിയിക്കുന്ന ആധികാരിക രേഖകൾ വേണം.
എത്ര ഭൂമിയുണ്ട്, അതിൽ എത്ര കൃഷിയുക്തമാണ്, വർഷത്തിൽ എത്ര തവണ വിളവെടുപ്പുണ്ട് തുടങ്ങി എല്ലാ വിവരങ്ങളും കാണിക്കണം. ഇത്തരം നടപടിക്രമങ്ങൾ ലഘൂകരിക്കാനാണ് കൃഷി ഭൂമിയുടെ ഉടമാവകാശം ഡിജിറ്റൽവത്ക്കരിക്കാൻ ദേശീയതലത്തിൽ തീരുമാനമെടുത്തത്. എന്നാൽ, തെലങ്കാന ഒഴികെ ഒരു സംസ്ഥാനത്തും ഇത് നടന്നിട്ടില്ല. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഭാഗികവുമാണ്. ഡിജിറ്റൽ രേഖകൾ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ആനുകൂല്യ വിതരണം എളുപ്പത്തിലാക്കുന്നത്. വർഷത്തിൽ രണ്ട് തവണയായി 8,000 രൂപ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തെലങ്കാനയാണ് ഇക്കാര്യത്തിൽ മാതൃക. അവിടെ ഉടമാവകാശ ഡിജിറ്റൽവത്കരണം പൂർത്തിയാക്കിയതാണ്. ഒഡിഷയും ഇക്കാര്യത്തിൽ ഏറെ മുന്നേറി.
അവിടെ 10,000 രൂപയാണ് കർഷകർക്ക് നൽകുന്നത്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ; അതായത് പ്രതിദിനം 16.43 രൂപ ലഭിക്കാൻ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും കർഷകർക്ക് അർഹതയുണ്ടാവില്ല. ബിഹാർ, യു.പി, ബംഗാൾ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, എന്നിവിടങ്ങളിൽ ഡിജിറ്റൽവത്കരണം നടന്നിേട്ടയില്ല. കൃഷിക്ക് പ്രാമുഖ്യമുള്ള മഹാരാഷ്ട്രയിലും സ്ഥിതി മെച്ചമല്ല.തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പ് പദ്ധതി തുടങ്ങിയെന്ന് വരുത്തിത്തീർക്കാൻ നാമമാത്ര വിതരണം നടക്കുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്യാനാണ് സാധ്യതയെന്ന് കാർഷിക രംഗവുമായി ബന്ധപ്പെട്ടവർ പറയുന്നു. സംസ്ഥാനങ്ങളിൽ ഭൂവുടമാവകാശ രേഖ ഡിജിറ്റൽവത്കരണത്തിന് ഇനിയും വർഷങ്ങളെടുക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.