കാലിൽ ഇന്ത്യൻ ദേശീയ പതാക കെട്ടി, മറ്റൊന്ന് കീറിയെറിഞ്ഞു: ന്യൂയോർക്കിലെ പ്രതിഷേധക്കാർക്ക് കിരൺ റിജിജുവിന്‍റെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് മാഡിസൺ സ്ക്വയർ ഗാർഡനിൽ സംസാരിക്കുന്നതിനിടെ ശനിയാഴ്ചയാണ് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
സർക്കാറിനെ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ രാജ്യത്തെയും ദേശീയ പതാകയെയും അപമാനിക്കരുതെന്നും റിജിജു എക്സിൽ കുറിച്ചു. ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖാലിസ്ഥാൻ അനുകൂലിയായ ഒരാൾ ഇന്ത്യൻ ദേശീയ പതാക കാലിൽ കെട്ടി കാമറക്ക് പോസ് ചെയ്യുന്നതിന്‍റെയും മറ്റ് പ്രതിഷേധക്കാർ പതാക വലിച്ചുകീറി നൃത്തം ചെയ്യുന്നതിന്റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇന്ത്യാ സർക്കാർ ഭീകരസംഘടനയായി പ്രഖ്യാപിച്ച സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. 'ഹിന്ദു ഭീകരതയുടെ മുഖമാണ് മോദി' എന്നെഴുതിയ പോസ്റ്ററുകൾ ഏന്തിയ ഇവർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും മോഹൻ ഭാഗവതിന്റെ കട്ടൗട്ടിൽ ചെരുപ്പുമാല ചാർത്തുകയും ചെയ്തു.
യു.എസിൽ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്‍റ് ആൻഡ് ഡയലോഗ് സംഘടിപ്പിച്ച യൂനിവേഴ്സൽ വൺനെസ് സെലിബ്രേഷൻ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ആർ.എസ്.എസിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ആഗോള സമ്പർക്ക പരിപാടിയുടെ ഭാഗമായി മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നതിനാണ് ഭാഗവത് ചൊവ്വാഴ്ച യു.എസിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

