Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈസാരനെ മരണത്തിന്‍റെ...

ബൈസാരനെ മരണത്തിന്‍റെ പുൽമേടാക്കിയ ആ നാലുപേർ; രേഖാചിത്രത്തിനു പിന്നാലെ ഫോട്ടോ പുറത്തുവിട്ട് സേന

text_fields
bookmark_border
ബൈസാരനെ മരണത്തിന്‍റെ പുൽമേടാക്കിയ ആ നാലുപേർ; രേഖാചിത്രത്തിനു പിന്നാലെ ഫോട്ടോ പുറത്തുവിട്ട് സേന
cancel
camera_altസേന പുറത്തുവിട്ട ഭീകകരുടെ ഫോട്ടോ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ച ഭീകരരുടെ രേഖാചിത്രത്തിനു പുറമെ അക്രമികൾ നാലുപേർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും സുരക്ഷാസേന പുറത്തുവിട്ടു. രേഖാചിത്രത്തിലുള്ള ആസിഫ് ഫൗജ്, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ചിത്രത്തിലെ മൂന്നുപേർ. നാലാമൻ ആരാണെന്ന് സേന വ്യക്തമാക്കിയിട്ടില്ല. ആറുപേരാണ് പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു.

ഭീകരർക്കായുള്ള തിരച്ചിൽ മേഖലയിൽ വ്യാപിപ്പിച്ചിട്ടുണ്ട്. രേഖാചിത്രം പുറത്തുവിട്ട മൂന്ന് പേരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളാണ്. നിരോധിത ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമാണ് റെസിസ്റ്റൻസ് ഫ്രണ്ട്. തിരച്ചിലിനിടെ ബാരാമുല്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.

സുരക്ഷാ ഏജൻസികൾ പുറത്തുവിട്ട രേഖാചിത്രങ്ങൾ

ആക്രമണത്തിന്‍റെ സൂത്രധാരൻ ലഷ്കറെ ത്വയ്യിബ കമാൻഡർ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരിൽ നിന്നാണ് ഇയാൾ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ആക്രമണത്തിന്‍റെ ഭാഗമായ ഭീകരരിൽ പലരും സമീപകാലത്ത് പാകിസ്താനിൽനിന്ന് അതിർത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും ലഷ്കർ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസൂരിയെന്നും അധികൃതർ വിശദീകരിച്ചു.

ഇന്ത്യ തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയതോടെ പാകിസ്താനിൽ അതിർത്തി ഗ്രാമത്തിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരാക്രമണവുമായി പാകിസ്താന് ബന്ധമില്ലെന്ന് ആ രാജ്യത്തെ സർക്കാർ വ്യക്തമാക്കിയെങ്കിലും ഇന്ത്യ ഈ വിശദീകരണം തള്ളി. വിനോദ സഞ്ചാരികൾക്കു നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഭീകരതക്കെതിരെ പോരാടാൻ യു.എസ്, ബ്രിട്ടൻ, ഇറ്റലി, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യൻ സന്ദർശനം പാതിവഴിയിൽ നിർത്തി ബുധനാഴ്ച രാവിലെ ഡൽഹിയിൽ തിരിച്ചെത്തി. കാബിനറ്റ് സുരക്ഷാകാര്യ സമിതിയുമായി മോദി അടിയന്തര യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച രാവിലെ ശ്രീനഗറിൽ എത്തിയിരുന്നു. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച ശേഷം അദ്ദേഹം ആക്രമണം നടന്ന ബൈസാരൻ പുൽമേട് സന്ദർശിച്ചു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ മലയാളിയായ രാമചന്ദ്രനുൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 26 പേർക്ക് ബൈസാരൻ പുൽമേട്ടിൽവെച്ചും മൂന്ന് പേർക്ക് ആശുപത്രിയിൽ ചികിത്സക്കിടെയും ജീവൻ നഷ്ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pahalgam Terror Attack
News Summary - Killers Of Pahalgam: Pics Of 4 Terrorists Behind Attack Revealed By Agencies
Next Story