കെ.ഐ.ഐ.ടി ക്യാമ്പസ് ഹോസ്റ്റലിൽ നേപ്പാൾ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsഭുബനേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്നാം വർഷ ബി.ടെക് വിദ്യാർഥിയായ പ്രകൃതി ലംസലാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് നേപ്പാൾ വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധിച്ചു.
ലംസൽ തന്റെ മുൻ കാമുകന്റെ ഉപദ്രവം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നുള്ള നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കാമ്പസിനകത്ത് തന്നെ നിരവധിയാളുകൾ ലംസലിനെ ഭീഷണിപെടുത്തിയിട്ടുണ്ടെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ബന്ധു പറയുന്നു.
ബി.ടെക് വിദ്യാർഥിയുടെ മരണത്തിന് കാരണം മറ്റൊരു വിദ്യാർഥിയുമായുള്ള പ്രണയ ബന്ധമാണെന്നാണ് കെ.ഐ.ഐ.ടി പുറത്തിറക്കിയ പ്രസ്താവനയിൽ ഉന്നയിക്കുന്നത്. വിദ്യാർഥിനി ആത്മഹത്യ ചെയ്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തതായി ഭുവനേശ്വർ ഡെപ്യൂട്ടി പൊലീസ് കമീഷണർ പിനാക് മിശ്ര പറഞ്ഞു. പ്രതിയായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മരിച്ച വിദ്യാർഥിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതിഷേധം കാമ്പസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് സമാധാനം പാലിക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ വിദ്യാർഥികളോട് അഭ്യർഥിച്ചു. ക്രമസമാധാനം നിലനിർത്താൻ വേണ്ടി രണ്ട് യൂനിറ്റ് പൊലീസുകാരെ കാമ്പസിൽ വിന്യസിച്ചിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് നേപ്പാളിൽ നിന്നുള്ള വിദ്യാർത്ഥികളോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായി സർവകലാശാല അറിയിച്ചു. അതിനുശേഷം നേപ്പാളി വിദ്യാർഥികളെ രണ്ട് ബസുകളിലായി രാവിലെ കട്ടക്ക് റെയിൽവേ സ്റ്റേഷനിൽ കൊണ്ടിറക്കി.
സംഭവത്തിൽ അപലപിച്ച്കൊണ്ട് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി, നയതന്ത്ര മാർഗങ്ങളിലൂടെ തൻ്റെ സർക്കാർ ഈ വിഷയത്തിൽ പ്രവർത്തിക്കുകയാണെന്നും അധികാരികളുമായി ബന്ധപ്പെടുന്നുണ്ടെന്നും പറഞ്ഞു. മരിച്ച വിദ്യാർഥിയുടെ മുറി പൊലീസ് സീൽ ചെയ്യുകയും മാതാപിതാക്കൾക്ക് മൃതദേഹം കൈമാറുന്നതിനായി മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ക്യാമ്പസ്സിലെ സ്ഥിതി ഇപ്പോൾ ശാന്തമാണെന്ന് കെ.ഐ.ഐ.ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

