നേപ്പാളിലെ പ്രളയബാധിതർക്കായി രക്ഷാപ്രവർത്തനം ശക്തമാക്കണം; എൻഡിആർഎഫ് സംഘത്തെ അയക്കണമെന്ന് ഖാർഗെ
text_fieldsന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിന് കൂടുതൽ സഹായം നൽകാനും രക്ഷാപ്രവർത്തനം ശക്തമാക്കാനും കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും അയച്ച കത്തിലാണ് ഖാർഗെ ആവശ്യം ഉന്നയിച്ചത്. ആവശ്യമായ സ്ഥലങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയായ എൻ.ഡി.ആർ.എഫിന്റെ സംഘങ്ങളെ വിന്യസിക്കുന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 26ന് റാസുവ ജില്ലയിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ വലിയ തോതിൽ ആളപായവും നാശനഷ്ടവും ഉണ്ടായതിൽ ഖാർഗെ ആശങ്ക രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയത്തിൽ 579 പേർ മരിക്കുകയും 1,924 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം, മരുന്ന്, താമസം തുടങ്ങിയ അടിയന്തര സഹായങ്ങൾ ആവശ്യമുള്ള നിരവധിപേരാണ് ദുരന്തബാധിത മേഖലകളിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേപ്പാൾ സർക്കാരുമായി ഏകോപിപ്പിച്ച് ദുരിതബാധിതർക്ക് ആവശ്യമായ മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ഖാർഗെ ആവശ്യപ്പെട്ടു. പ്രളയത്തെ തുടർന്ന് നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെയും ഇന്ത്യൻ വംശജരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ രക്ഷാപ്രവർത്തനവും ഒഴിപ്പിക്കൽ നടപടികളും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 320 ഇന്ത്യൻ പൗരന്മാരുമായി ഇപ്പോഴും ബന്ധപ്പെടാനായിട്ടില്ലെന്നും ഖാർഗെ കത്തിൽ പറഞ്ഞു.
അമിത് ഷാക്ക് അയച്ച കത്തിൽ, നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ സ്ഥലങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിലെ എൻ.ഡി.ആർ.എഫിന്റെ പരിചയവും വൈദഗ്ധ്യവും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യ നേപ്പാളിന് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹായം തുടരുകയാണ്. സഹായസാമഗ്രികളുമായി മൂന്നാമത്തെ ഇന്ത്യൻ വിമാനം വെള്ളിയാഴ്ച കാഠ്മണ്ഡുവിലെത്തി. നേപ്പാൾ മന്ത്രി മഹാവീർ പുനിന് സഹായസാമഗ്രികൾ കൈമാറി.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 84 ഇന്ത്യൻ പൗരന്മാരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരും ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 തൊഴിലാളികളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

