ഖാർഗെയോട് അയിത്തം: സമ്മർദത്തിനൊടുവിൽ കേസെടുത്തു, കോൺഗ്രസ് എം.പിമാരെ രാഷ്ട്രപതി കണ്ടില്ല
text_fieldsമല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയിത്തം കൽപിച്ച് ഉത്തരഖണ്ഡിലെ ഹൽദ്വാനിയിൽ ശുദ്ധികലശം നടത്തിയതിൽ സമ്മർദങ്ങൾക്കൊടുവിൽ പൊലീസ് കേസ്. കോൺഗ്രസിലെ 20 എസ്.സി/എസ്.ടി എം.പിമാർ പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് മണിക്കൂർ കുത്തിയിരുന്ന ശേഷമാണ് ഉത്തരഖണ്ഡ് പൊലീസും ഡൽഹി പൊലീസും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.
ഡൽഹിയിൽ വൻ പ്രതിഷേധ റാലി നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പരാതിയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ കോൺഗ്രസിലെ 20 എസ്.സി/എസ്.ടി എം.പിമാർക്ക് അനുമതി ലഭിച്ചില്ല.
തുടർന്നാണ് എവിടെ നടന്ന കുറ്റകൃത്യത്തിനും ഏത് സ്റ്റേഷനിലും സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നിയമം ഉപയോഗിച്ച് പാർലമെന്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യമെന്നാവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി, മല്ലു രവി എം.പി, എ.ഐ.സി.സി സെക്രട്ടറി കൂടിയായ എസ്.സി-എസ്.ടി ദേശീയ കോഓഡിനേറ്റർ കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ എം.പിമാർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
കെ. രാജുവിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് എം.പിമാർ സ്റ്റേഷനിലെത്തിയത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കോൺഗ്രസ് ദലിത്, ആദിവാസി എം.പിമാരുടെ ആവശ്യം. ആഗസ്റ്റ് എട്ടിന് ഉത്തരഖണ്ഡിലെ ഹാൽദ്വാനി രാംലീല മൈതാനിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലിയെ തുടർന്നാണ് അവിടെ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ ശുദ്ധികലശം ചെയ്തത്.
വിഷയം ഖാർഗെ രാജ്യസഭയിൽ ഉന്നയിച്ചപ്പോൾ നടപടിയെടുക്കുമെന്ന് ചെയർമാൻ സി.പി. രാധാകൃഷ്ണനും സഭാ നേതാവ് കൂടിയായ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും ഉറപ്പു നൽകുകയും ചെയ്തിരുന്നു. 20 ദിവസം കഴിഞ്ഞും നടപടിയില്ലാത്തതിനെ തുടർന്ന് രാഹുൽ ഗാന്ധി പ്രത്യേക വാർത്തസമ്മേളനം വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

