‘ആറു വർഷമായി വിചാരണതടവിൽ, കേസിൽ യാതൊരു പുരോഗതിയുമില്ല’; ഉമർ ഖാലിദും ഷർജീൽ ഇമാമും വീണ്ടും ജാമ്യാപേക്ഷ നൽകി
text_fieldsന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സന്നദ്ധപ്രവർത്തകർ ഉമർ ഖാലിദും ഷർജീൽ ഇമാമും വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു. ഹരജികളിൽ ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജ് സുമേധ് സൈനി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. കേസ് ജൂലൈ നാലിന് കോടതി പരിഗണിക്കും.
അഞ്ച് മാസം മുമ്പ് ഇവരുടെ ജാമ്യാപേക്ഷകൾ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഇരുവരും പുതിയ അപേക്ഷകളുമായി വിചാരണക്കോടതിയെ സമീപിച്ചത്. ആറ് വർഷത്തോളമായി തങ്ങൾ വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണെന്നും കേസിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇരുവരും ഹരജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി വന്ന് ആറ് മാസം കഴിഞ്ഞിട്ടും കുറ്റം ചുമത്തുന്ന നടപടികൾ പോലും പൂർത്തിയായിട്ടില്ലെന്ന് ഷർജീൽ ഇമാം കോടതിയിൽ ബോധിപ്പിച്ചു. 2020 ജനുവരി രണ്ടാം വാരത്തിന് ശേഷം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നും ഫെബ്രുവരിയിൽ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ മറ്റൊരു കേസിൽ താൻ നേരത്തെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നുവെന്നും ഇമാം ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ നൂറുകണക്കിന് പ്രതികളും സാക്ഷികളും വൻ രേഖകളും ഉള്ളതിനാൽ വിചാരണ ഉടൻ തുടങ്ങാൻ സാധ്യതയില്ലെന്ന് ഉമർ ഖാലിദ് തന്റെ ഹരജിയിൽ വാദിച്ചു. ഭീകരവിരുദ്ധ നിയമങ്ങൾ അനിശ്ചിതകാല തടങ്കലിലേക്ക് നയിക്കരുതെന്ന് മേയ് 18ന് മറ്റൊരു കേസിൽ സുപ്രീംകോടതിതന്നെ നടത്തിയ നിരീക്ഷണം ഖാലിദ് ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ ഈ പുതിയ നിരീക്ഷണങ്ങൾ കേസിന്റെ സാഹചര്യങ്ങളിൽ മാറ്റം വരുത്തിയതായും അതിനാൽ പുതിയ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കുമെന്നും ഖാലിദ് വാദിച്ചു.
അടുത്തിടെ ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാൻ വേണ്ടി ഇടക്കാല ജാമ്യം ഉമർ ഖാലിദിന് അനുവദിച്ചിരുന്നു. 15 ദിവസത്തെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു ഡൽഹി വിചാരണ കോടതിയോട് ഖാലിദ് ആവശ്യപ്പെട്ടിരുന്നെങ്കിലും വെറും മൂന്ന് ദിവസത്തെ ജാമ്യം മാത്രമാണ് അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

