1000 രൂപ ഫീസ് കുടിശ്ശികയായി; അഞ്ചുവയസുകാരനെ തടഞ്ഞുവെച്ച സ്കൂൾ അധികൃതർക്കെതിരെ കേസ്
text_fieldsമുംബൈ: 1000 രൂപ ഫീസ് കുടിശ്ശിക അടക്കാൻ വൈകിയതിന് അഞ്ചുവയസുകാരനായ വിദ്യാർഥിയെ പിടിച്ചുവെച്ച പ്രിൻസിപ്പലിനും കോ-ഓർഡിനേറ്റർക്കുമെതിരെ കേസ്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നവി മുംബൈയിലെ സ്വകാര്യ സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസ്‍ രജിസ്റ്റർ ചെയ്തത്.
ജനുവരി 28നാണ് സംഭവം. ഉച്ചക്ക് 12.30ന് മകനെ കൂട്ടാനായി സ്കൂളിലെത്തിയപ്പോൾ അച്ഛൻ മറ്റ് കുട്ടികൾക്കിടയിൽ മകനെ കണ്ടില്ല. ക്ലാസ് ടീച്ചറോട് സംസാരിച്ചപ്പോഴാണ് മാനേജ്മെന്റ് അധികൃതരോട് സംസാരിക്കാൻ നിർദേശിച്ചത്. ഫീസ് കുടിശ്ശിക ഉള്ളവരെ ഡേ കെയറിൽ ഇരുത്തുകയാണ് തങ്ങളുടെ രീതിയെന്ന് പ്രിൻസിപ്പൽ അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ അച്ഛൻ സി.സി.ടി.വി ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല. അതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.
ഫീസടക്കാത്തതിനാൽ 28ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ മകനെ ക്ലാസിൽ കയറ്റാതെ ഡേ കെയറിൽ ഇരുത്തുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായും കുട്ടിയുടെ പിതാവ് അറിയിച്ചു. മറ്റൊരു വിദ്യാർഥിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉടൻ തന്നെ ആയിരം രൂപയടച്ച് മകനുമായി മടങ്ങുകയായിരുന്നുവെന്നും പരാതിക്കാരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

