Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.വി.ഐ.പി പാസുകൾ...

വി.വി.ഐ.പി പാസുകൾ റദ്ദാക്കി, വാഹനങ്ങൾക്ക് അനുമതിയില്ല; മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ വൻ മാറ്റങ്ങൾ

text_fields
bookmark_border
Maha Kumbh
cancel

ലഖ്നോ: മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനു പിന്നാലെ പ്രയാഗ് രാജിൽ കർശന നടപടികളുമായി യോഗി സർക്കാർ. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് കൊണ്ടുവന്നത്.

മഹാകുംഭ മേള നടക്കുന്ന ഭാഗത്തേക്ക് ഒരു വാഹനവും കടത്തിവിടില്ല. അതുപോലെ വി.വി.ഐ.പി പാസുകളും റദ്ദാക്കിയിട്ടുണ്ട്. അയൽജില്ലകളിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള വാഹനങ്ങൾ ജില്ലാ അതിർത്തിയിൽ നിർത്തിയിടണം. ഫെബ്രുവരി നാല് വരെ കർശന നിയന്ത്രണങ്ങൾ തുടരും. പ്രയാഗ് രാജിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ അതിഷി ഗോയലും ഭാനു ഗോസ്വാമിയും ഉടൻ എത്തും. 2019ലെ അർധ കുംഭമേള നടത്തിയത് ഇവരുടെ മേൽനോട്ടത്തിലായിരുന്നു. അന്ന് ഭാനു ഗോസ്വാമി ഡിസ്ട്രിക്ട് മജിസ്ട്രേറ്റും കുംഭമേള അതോറിറ്റി വൈസ് ചെയർമാനുമായിരുന്നു. അതിഷി അലഹബാദ് കമീഷണറും. ഇവരെ കൂടാതെ സ്​പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെയും കുംഭമേള നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.

ദുരന്തത്തിന് പിന്നാലെ തിരക്ക് നിയന്ത്രിക്കാൻ യു.പി മുഖ്യമന്ത്രി ആദിത്യ നാഥ് യോഗി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. കുംഭമേള ദുരന്തത്തിൽ യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ച ഒരുമണിയോടെയാണ് ദുരന്തം. സന്യാസിമാർക്കൊപ്പമുള്ള ഗംഗാ സ്നാനത്തിന് ഭക്തർ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. മൗനി അമാവാസി ദിനമായതിനാൽ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്നാനത്തിനെത്തിയത്. ഭക്തർ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനക്കൂട്ടത്തിന്റെ തള്ളലിലാണ് പലരും നിലത്തുവീണതെന്നും ഇവർക്ക് രക്ഷപ്പെടാനായില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. ഇവരിൽ അമ്മയും രണ്ടു പെൺമക്കളും ഉൾപ്പെടെ നാലുപേർ കർണാടക സ്വദേശികളാണ്.അപകടത്തിൽപെട്ടവരെ സ്ട്രച്ചറുകളിലും ആംബുലൻസുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയിൽ എത്തിച്ചത്.

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ നടത്തുന്ന അമൃതസ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. ദുരന്തത്തിന് പിന്നാലെ നിർത്തിവെച്ച സ്നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു. ആചാരമനുസരിച്ച് മൂന്ന് സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിലാണ് ഭക്തർ സ്നാനം നടത്തുന്നത്. സന്യാസി, ബൈരാഗി, ഉദസീൻ എന്നീ മൂന്ന് സന്യാസി സമൂഹങ്ങളിൽപെട്ടവരുടെ നേതൃത്വത്തിലാണ് പുണ്യസ്നാനം. 12 വർഷത്തിന് ശേഷമുള്ള കുംഭമേള ജനുവരി 13നാണ് തുടങ്ങിയത്. ഫെബ്രുവരി 26ന് അവസാനിക്കും. പ്രയാഗ് രാജിൽ 9-10 കോടി ഭക്തർ എത്തിയിരുന്നുവെന്നും ജനക്കൂട്ടം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ, ക്രമീകരണത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maha Kumbh Stampede
News Summary - Key Changes After Maha Kumbh Stampede
Next Story