ബി.ജെ.പി ഗുജറാത്ത് സംസ്ഥാന ജനറൽ സെക്രട്ടറി രാജിവെച്ചു
text_fieldsഅഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെ ബി.ജെ.പി ഗുജറാത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ്സിൻഹ വഗേല രാജിവെച്ചു. കുറച്ച് ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്ന പ്രസ്താവനയോടെയാണ് വഗേല രാജി നൽകിയത്. 2016 ആഗസ്റ്റ് 10 മുതൽ വഗേല പാർട്ടി ജനറൽ സെക്രട്ടറിയായി തുടരുകയാണ്.
സംസ്ഥാന പ്രസിഡന്റ് സി.ആർ പാട്ടീലിനെതിരെ ദക്ഷിണ ഗുജറാത്തിൽ നിന്ന് വിമത നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. വഗേലക്കും ഇതിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേരത്തെ ദക്ഷിണ ഗുജറാത്തിൽ നിന്നും ക്രൈംബ്രാഞ്ച് മൂന്ന് പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ലോക്സഭ തെരഞ്ഞെടുപ്പ് 2024ൽ നടക്കാനിരിക്കെയാണ് രാജിയെന്നത് ശ്രദ്ധേയമാണ്. ഗുജറാത്തിൽ ബി.ജെ.പി മഹാ ജൻ സമ്പർക്ക് അഭിയാൻ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിയുടെ രാജി. ഗുജറാത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്. ഇത്തരത്തിൽ 100ഓളം പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിച്ചത്. ഇതിനൊപ്പം ലോക്സഭ മണ്ഡലങ്ങളിൽ റാലിയും ബി.ജെ.പി നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.