നേപ്പാൾ പ്രളയം: കൈലാസ യാത്രയ്ക്ക് പോയ 23 അംഗ സംഘം കാഠ്മണ്ഡുവിലെത്തി; 44 അംഗ സംഘം നാളെ കോഴിക്കോട്ടെത്തും
text_fieldsതിരുവനന്തപുരം: നേപ്പാളിലെ കനത്ത പ്രളയത്തിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരും വിനോദസഞ്ചാരികളും സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങുന്നു. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘം ഇന്നലെ രാത്രി 12.30-ഓടെ കാഠ്മണ്ഡുവിലെത്തി. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ പ്രളയത്തിൽപ്പെട്ട ഇവരെ കോട്ടാരി വഴി 'സേവ' ക്യാമ്പിൽ എത്തിക്കുകയായിരുന്നു. ഇവർ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും സുരക്ഷിതരായി യാത്ര തുടരുന്നുണ്ട്. കൈലാസ ദർശനം പൂർത്തിയാക്കിയ ഇവർ ഇന്ന് വൈകുന്നേരത്തോടെ കാഠ്മണ്ഡുവിൽ എത്തും. സംഘത്തിലുള്ള മറ്റുള്ളവർ കേരളത്തിൽ വേരുകളുള്ള ബ്രിട്ടീഷ് പൗരന്മാരാണ്.
ട്രാവൽ ഏജൻസി വഴി കാഠ്മണ്ഡുവിലേക്ക് വിനോദയാത്ര പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘം സുരക്ഷിതരായി ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഗോരഖ്പൂരിൽ നിന്ന് ബസ് മാർഗം തിരിച്ച ഇവർ ഇന്ന് രാത്രി എട്ടരയോടെ ബെംഗളൂരുവിലെത്തും. തുടർന്ന് അവിടെനിന്ന് തിരിക്കുന്ന സംഘം നാളെ (ഓഗസ്റ്റ് 31) രാവിലെ കോഴിക്കോട് എത്തിച്ചേരും.
പ്രളയസാഹചര്യത്തിൽ നോർക്ക റൂട്ട്സ് ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണെന്ന് പി.ആർ.ഡി അറിയിച്ചു. ഇതിൽ 16 പേർ ഇന്നലെ നാട്ടിലെത്തിയിരുന്നു. ശേഷിക്കുന്ന ഏഴ് പേരെക്കുറിച്ചാണ് ഇനി വിവരങ്ങൾ ലഭ്യമാകാനുള്ളത്. ഇവരിൽ നാല് പേർ ഓസ്ട്രേലിയൻ പൗരത്വമുള്ളവരും മറ്റുള്ളവർ യു.എസ്, ബ്രിട്ടീഷ് പൗരത്വമുള്ളവരുമാണ്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്രാസൗകര്യമൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

