വൈദികെൻറ മരണം: പൊലീസ് അന്വേഷണവുമായി മുന്നോട്ട്
text_fieldsന്യൂഡല്‍ഹി: കന്യാസ്ത്രീയെ മാനഭംഗം ചെയ്ത കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ മൊഴിനൽകിയ വൈദികൻ കുര്യാക്കോസിെൻറ ദുരൂഹമരണത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പഞ്ചാബ് പൊലീസ്. ബന്ധുക്കൾ ഹോഷിയാർപുർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം, ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം ചെയ്ത വൈദികെൻറ മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്തിയില്ലെന്ന് ഡോക്ടർ പറഞ്ഞു.
കേരളത്തില്‍നിന്ന് ഹോഷിയാര്പുരിലെത്തിയ ഫാ. കുര്യാക്കോസിെൻറ സഹോദരന് ജോസ് കാട്ടുതറ അടക്കമുള്ള ബന്ധുക്കളില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. വിദേശത്തായിരുന്ന മറ്റൊരു സഹോദരനും എത്തി. വൈദികന് മരിച്ചുകിടന്ന മുറി ഇവര്‍ പരിശോധിച്ചു. അതിനുശേഷവും മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദത്തിൽ ഉറച്ചുനിന്ന ബന്ധുക്കള്‍ ഹോഷിയാര്‍പുര്‍ പൊലീസില്‍ പരാതിനൽകി. അതിനുശേഷമായിരുന്നു പോസ്റ്റ്മോര്‍ട്ടം. മൂന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍സംഘം ഇന്നലെ വൈകീട്ട് ആറരയോടെയാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. സെൻറ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം ബുധനാഴ്ച കേരളത്തിലെത്തിക്കും.
പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്കിയ നാലംഗ മെഡിക്കല്‍ സംഘത്തിലെ ഡോ. ജസ്വീന്ദര് സിങ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നൽകും മുമ്പാണ് മുറിവുകള്‍ കണ്ടില്ലെന്ന് പറഞ്ഞത്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലത്തിന് ഒന്നരമാസവും രാസപരിശോധന ഫലത്തിന് ആറുമാസവും കാത്തിരിക്കേണ്ടി വരും.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ് മോര്ട്ടത്തിെൻറ പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ച് അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ആര്. ശര്‍മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.