15 പേർ ദൈവനാമത്തിൽ; മൂന്ന് പേരുടേത് ദൃഢപ്രതിജ്ഞ
text_fieldsന്യൂഡൽഹി:കേരളത്തിൽ നിന്നുള്ള എം.പിമാരിൽ സുരേഷ് ഗോപിയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര സഹമന്ത്രി എന്ന നിലക്കായിരുന്നു തൃശൂരിലെ ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. വൈകീട്ട് 5.10ന് കേരളത്തിൽ നിന്നുള്ള എം.പിമാരുടെ സത്യപ്രതിജ്ഞ കാസർകോട് നിന്ന് തെക്കോട്ടേക്കുള്ള മണ്ഡലങ്ങളുടെ ക്രമത്തിൽ രാജ്മോഹൻ ഉണ്ണിത്താനിൽ നിന്ന് തുടങ്ങി. മൈക്കിന് മുന്നിലെത്തി ‘കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ’ എന്ന് പ്രാര്‍ഥിച്ച ശേഷമായിരുന്ന സുരേഷ് ഗോപി പ്രതിജ്ഞവാചകം ചൊല്ലിത്തുടങ്ങിയത്.
രാജി അംഗീകരിച്ചതിനാൽ വയനാട് എം.പി രാഹുൽ ഗാന്ധിയും ഹാജരില്ലാത്തതിനാൽ തിരുവനന്തപുരം എം.പി ശശി തരൂരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തില്ല. ഏക ഇടത് എം.പി കെ. രാധാകൃഷ്ണനും ആർ.എസ്.പിയുടെ പ്രേമചന്ദ്രനും പുറമെ കോൺഗ്രസിന്റെ ഷാഫി പറമ്പിലും ദൃഢപ്രതിജ്ഞയെടുത്തപ്പോൾ ബാക്കി എല്ലാവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
സുരേഷ് ഗോപിക്കും ഉണ്ണിത്താനും പുറമെ, കെ. സുധാകരൻ (കണ്ണൂർ), എം.കെ. രാഘവൻ (കോഴിക്കോട്), ഇ.ടി. മുഹമ്മദ് ബശീർ (മലപ്പുറം), അബ്ദുസ്സമദ് സമദാനി (പൊന്നാനി), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), കെ. രാധാകൃഷ്ണൻ (ആലത്തൂർ), ബെന്നി ബെഹനാൻ (ചാലക്കുടി), ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), ഡീൻ കുര്യാക്കോസ് (ഇടുക്കി) ഹൈബി ഈഡൻ (എറണാകുളം) എന്നിവർ മലയാളത്തിലും ശാഫി പറമ്പിൽ (വടകര), എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം), കെ.സി. വേണുഗോപാൽ (ആലപ്പുഴ), അടൂർ പ്രകാശ് (ആറ്റിങ്ങൽ) എന്നിവർ ഇംഗ്ലീഷിലുമാണ് പ്രതിജ്ഞയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

