യു.എ.ഇ സഹായം: തിരിഞ്ഞുകളിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: യു.എ.ഇയുടെ സഹായ വാഗ്ദാനത്തിന് ഉടക്കിട്ട് മോദി സർക്കാർ. കേന്ദ്രത്തിെൻറ നിലപാടുമൂലം കേരളത്തിനു മുന്നിൽ കൈമലർത്തി യു.എ.ഇ. രണ്ടിനുമിടയിൽ കേരളം പ്രതീക്ഷയോടെ കണ്ട 700 കോടി രൂപയുടെ പ്രളയസഹായം നഷ്ടപ്പെേട്ടക്കാവുന്ന അവസ്ഥയിൽ. 700 കോടി രൂപ യു.എ.ഇ കേരളത്തിന് നീക്കിവെക്കുന്നുണ്ടെന്ന വിവരം പ്രമുഖ വ്യവസായി എം.എ. യൂസുഫലി മുഖേനയാണ് കേരളത്തിലെത്തിയത്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്നും, പെരുന്നാൾ ആശംസ അറിയിക്കാൻ ചെന്നു കണ്ടപ്പോഴാണ് ഇൗ വിവരങ്ങൾ യൂസുഫലിയോട് പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി. സഹായവാഗ്ദാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞതിന് തെളിവ് ട്വിറ്റർ.
പക്ഷേ, ഇപ്പോൾ കേന്ദ്രത്തിെൻറ വിശദീകരണം മറ്റൊരു വിധത്തിലാണ്. കേരളത്തിന് ധനസഹായം നൽകാനുള്ള സന്നദ്ധത യു.എ.ഇ പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സമ്മതിക്കുന്നു. എന്നാൽ, 700 കോടിയുടെ കണക്ക് എവിടെനിന്നു വന്നുവെന്ന് അറിയില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു. സഹായം നൽകാമെന്ന വാഗ്ദാനത്തിന് നന്ദി അറിയിച്ചാൽ അതിനർഥം സ്വീകരിച്ചു എന്നല്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു. അതേസമയം, ഒൗദ്യോഗിക വിശദീകരണത്തിന് കേന്ദ്രം ഇനിയും തയാറായിട്ടില്ല.
ചുരുക്കത്തിൽ, പണം സ്വീകരിക്കാൻ കേന്ദ്രത്തിന് താൽപര്യമില്ല. രാജ്യത്തിന് അഭിമാനക്ഷതം ഉണ്ടാകുമെന്ന മട്ടിലാണ് സർക്കാർ. സഹായത്തിനുവേണ്ടി കൈനീട്ടുകയില്ല എന്നു മാത്രമാണ് കേന്ദ്രസർക്കാർ നേരത്തെ നയപരമായി തീരുമാനിച്ചത്. ഏതൊരു രാജ്യവും സ്വമേധയാ ധനസഹായം വാഗ്ദാനം ചെയ്താൽ സ്വീകരിക്കാമെന്നാണ് നയത്തിൽ പറയുന്നത്.
പക്ഷേ, കേരളത്തിലേക്ക് കേന്ദ്രം നൽകിയതിനേക്കാൾ വലിയ തുക വാഗ്ദാനം ചെയ്യപ്പെട്ടത് അഭിമാനക്ഷതമായെന്ന വിധത്തിലാണ് ഇൗ വിഷയം സർക്കാർ കൈകാര്യംചെയ്യുന്നത്. രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം, കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഒരു രാജ്യത്തിെൻറ സന്മനോഭാവം കണക്കിലെടുക്കണമെന്ന് നയതന്ത്ര പ്രമുഖരും ദേശീയ മാധ്യമങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കുേമ്പാൾ തന്നെയാണിത്. സ്വന്തം പണംകൊണ്ട് ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഇന്ത്യയുടെ നയമെന്നാണ് ഇതിനു വിശദീകരണം. ഇതിനകം നൽകിയ 600 കോടിക്കു പുറമെ ഇനിയും കേന്ദ്രം സഹായിക്കുമെന്നും സർക്കാർ ആവർത്തിക്കുന്നു. കേന്ദ്രസർക്കാറിെൻറ അനുമതിയില്ലാതെ സഹായം നേരിട്ടു സ്വീകരിക്കാൻ സംസ്ഥാനത്തിനു കഴിയില്ല. സഹായം നൽകിയാൽ സ്വീകരിക്കുമെന്ന് ഉറപ്പില്ലാതെ അടുത്ത നടപടികളിേലക്ക് കടക്കാൻ യു.എ.ഇക്കും സാധിക്കില്ല. യു.എ.ഇ ധനസഹായ കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കൃത്യമായൊരു തുക നിശ്ചയിച്ചിട്ടില്ലെന്നും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹ്മദ് അൽ ബന്ന ഒരു ഇംഗ്ലീഷ് പത്രത്തോട് വിശദീകരിച്ചു.
‘‘ആവശ്യമായ സഹായത്തെക്കുറിച്ച് വിലയിരുത്തി വരുകയാണ്. കൃത്യമായ തുക അന്തിമമായി തീരുമാനിച്ചിട്ടില്ല. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം നാഷനൽ എമർജൻസി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായനിധി സമാഹരണ വഴികൾ, സഹായ സാമഗ്രികൾ, മരുന്നുകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുന്നതിനാണ് ഇൗ സമിതി. അവർ കാര്യങ്ങൾ ഏകോപിപ്പിച്ചുവരുന്നു. യു.എ.ഇയിലെ റെഡ് ക്രസൻറ്, കേരളത്തിലെ സംഘടനകൾ എന്നിവയുമായും ബന്ധപ്പെടുന്നുണ്ട്. കേരളത്തിൽ മാത്രമല്ല, ലോകത്തിെൻറ പല ഭാഗങ്ങളിലും യു.എ.ഇ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത് ഉത്തരവാദിത്തമായി കരുതുകയും ചെയ്യുന്നു’’ -അംബാസഡർ പറഞ്ഞു.
അരി സൗജന്യത്തിലും കളി
ന്യൂഡൽഹി: പ്രളയസഹായമായി തരുന്ന റേഷനരിയുടെ കാര്യത്തിലും കേന്ദ്രം കളിക്കുന്നു. അധിക റേഷൻ വിഹിതം സൗജന്യമാണെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ നീക്കം മറ്റൊന്നാണ്. കേന്ദ്ര സഹായത്തുകയിൽ ഇൗ അധിക റേഷെൻറ വില തട്ടിക്കിഴിക്കും. 85,345 ടൺ അരിയാണ് അധിക വിഹിതമായി നൽകിയത്. ഇത് സൗജന്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഉത്തരവൊന്നും ഇനിയും ഇറങ്ങിയിട്ടില്ല. പ്രത്യേക ഉത്തരവില്ലെങ്കിൽ അധിക റേഷൻ വിഹിതത്തിെൻറ വില കഴിച്ചുള്ള സാമ്പത്തിക സഹായമാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിന് കിട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.