'അവിടെ വാങ്ചുക് ഇവിടെ അമിത് ഭട്നാഗർ'; കെൻ-ബേത്വ നദി സംയോജന പദ്ധതിക്കെതിരെ 15 ദിവസം നീണ്ട സമരം ബലമായി അവസാനിപ്പിച്ച് മധ്യപ്രദേശ് പൊലീസ്
text_fieldsഭോപ്പാൽ: ഇന്ത്യയിലെ ആദ്യത്തെ നദി സംയോജന പദ്ധതിയായ കെൻ-ബേത്വ പ്രോജക്ടിനെതിരെ മധ്യപ്രദേശിൽ ആദിവാസികൾ നടത്തിവന്ന 15 ദിവസം നീണ്ട സമരം പൊലീസ് ബലമായി അവസാനിപ്പിച്ചു. സമരം നടന്ന സ്ഥലം ഒഴിപ്പിച്ച പൊലീസ്, പ്രതിഷേധക്കാരെ ബസുകളിൽ കയറ്റി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചയച്ചു.
അതേസമയം, സമരത്തിന് നേതൃത്വം നൽകിയ അമിത് ഭട്നാഗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സമരക്കാർ ആരോപിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. 11 ദിവസമായി അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന ഭട്നാഗറിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. നിർമ്മാണത്തിലിരിക്കുന്ന ഒരു പാലത്തിന് താഴെയും നദിയിലുമായിരുന്നു സമരം നടന്നിരുന്നത്. നദിയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നുണ്ടായ സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് സമരക്കാരെ മാറ്റിയതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആദിത്യ പട്‌ലെ അറിയിച്ചു. കൂടാതെ, പന്ന ജില്ലയിൽ നിന്നുള്ളവരാണ് സമരക്കാരെന്നും അവർ ഇവിടെയല്ല പ്രതിഷേധിക്കേണ്ടതെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് 400 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പ് പുലർച്ചെ അഞ്ചുമണിയോടെ വൻ പൊലീസ് സന്നാഹമെത്തി ഭട്നാഗർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും സമരനേതാവായ ദിവ്യ അഹിർവാർ ആരോപിച്ചു.
ജൂലൈ 3 മുതൽ ഛത്തർപൂർ ജില്ലയിലെ ബരാന നദീതീരത്ത് ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു സമരം ആരംഭിച്ചത്. പദ്ധതി ബാധിതരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും നിയമം കൃത്യമായി പാലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭത്തിന്റെ ഭാഗമായി ജലസത്യാഗ്രഹം, ചിതാ സത്യാഗ്രഹം, പ്രതീകാത്മക തൂക്കുമര സത്യാഗ്രഹം എന്നിവ സമരക്കാർ നടത്തിയിരുന്നു.
മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബുന്ദേൽഖണ്ഡിലേക്ക് കുടിവെള്ളവും ജലസേചന സൗകര്യവും എത്തിക്കുന്നതിനായി കെൻ നദിയിലെ അധികജലം ബേത്വ നദിയിലേക്ക് തിരിച്ചുവിടുന്നതാണ് ഈ പദ്ധതി. എന്നാൽ, ഭൂമിഏറ്റെടുക്കൽ, പുനരധിവാസം എന്നിവയിലെ ക്രമക്കേടുകളും പന്ന ടൈഗർ റിസർവ് ഉൾപ്പെടെയുള്ള വനമേഖലയ്ക്കും വന്യജീവികൾക്കും പദ്ധതിയുണ്ടാക്കുന്ന വൻ നാശനഷ്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയത്.
അതേസമയം, സമരക്കാരുടെ ആരോപണങ്ങളെല്ലാം ജില്ലാ ഭരണകൂടം തള്ളി. പദ്ധതി പൂർണ്ണമായും നിയമവിധേയമായാണ് നടപ്പാക്കുന്നതെന്നും ബുന്ദേൽഖണ്ഡ് മേഖലയുടെ വികസനത്തിന് ഈ ദേശീയ പദ്ധതി അനിവാര്യമാണെന്നുമാണ് അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

