‘ഇനി കൂടുതൽ ജാഗ്രത കാണിക്കും’; കൂട്ട കൂറുമാറ്റം തിരിച്ചടിയായതിൽ പ്രതികരിച്ച് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: തുടർച്ചയായി ജനപ്രതിനിധികൾ പാർട്ടി വിട്ടുപോകുന്ന പശ്ചാത്തലത്തിൽ, ഭാവിയിൽ തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ ആം ആദ്മി പാർട്ടി കൂടുതൽ ജാഗ്രത പുലർത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ. ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രഖ്യാപനം നടത്തിയത്. രാജ്യസഭയിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ ഈ പ്രതികരണം പുറത്തുവരുന്നത്.
പാർട്ടിയുടെ പ്രമുഖ നേതാവായിരുന്ന രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാംഗങ്ങൾ ഔദ്യോഗിക നേതൃത്വത്തോട് വിയോജിച്ച് ബിജെപിയിൽ ചേർന്നത് ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. എംപിമാരുടെ ഈ നീക്കം തികച്ചും നിർഭാഗ്യകരവും പാർട്ടിയോടുള്ള വഞ്ചനയുമാണെന്ന് കെജ്‌രിവാൾ പറഞ്ഞു. ജനങ്ങളല്ല, മറിച്ച് പാർട്ടിയാണ് ഇവരെ രാജ്യസഭയിലേക്ക് അയച്ചതെന്ന് കെജ്രിവാൾ കൂട്ടിച്ചേർത്തു. പാർട്ടി അതിന്റെ അടിസ്ഥാന ആശയങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്നാണ് രാഘവ് ചദ്ദ ഇതിനോട് പ്രതികരിച്ചത്.
കൂട്ടത്തോടെയുള്ള കൂറുമാറ്റം പാർലമെന്റിന്റെ ഉപരിസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലത്തെയും സ്വാധീനത്തെയും വലിയ തോതിൽ ദുർബലപ്പെടുത്താൻ കാരണമായി. വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനായി ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് സജീവമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ഭാവിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കർശനമായ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്ന് കെജ്‌രിവാൾ അണികൾക്ക് ഉറപ്പുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

