കെജ്രിവാളിനെ മദ്യനയ അഴിമതി കേസിൽ നിന്ന് ഒഴിവാക്കി
text_fieldsന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യ നയ അഴിമതി കേസിൽ നിന്ന് ഒഴിവാക്കി. റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കെജ്രിവാളിനൊപ്പം ഉപമുഖ്യ മന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൃത്യമായി തെളിവുകളോ മൊഴികളോ ഇല്ലാതെ കേസിൽ പെടുത്തിയതിന് സി.ബി.ഐക്കെതിരെ കോടതി രൂക്ഷമായ വിമർശനം നടത്തി.
ഡൽഹിയിലെ മദ്യ വിൽപ്പനയും വിതരണവും നിയന്ത്രിക്കുന്ന 'സൗത്ത് ഗ്രൂപ്പിൽ' നിന്ന് കെജ്‌രിവാളും, സിസോദിയയും, ആം ആദ്മി പാർട്ടിയും കൈക്കൂലി വാങ്ങി എന്നായിരുന്നു ഇ.ഡി ആരോപണം. 2021–22 സാമ്പത്തിക വർഷം ഡൽഹി സർക്കാർ നടപ്പിലാക്കിയ എക്സൈസ് നയത്തിൽ നിന്ന് ഈ ഗ്രൂപ്പ് ലാഭം നേടിയതായി ആരോപിക്കപ്പെട്ടു. ചില മൊത്തവ്യാപാര മദ്യ ഓപ്പറേറ്റർമാർക്ക് 12 ശതമാനം ലാഭവിഹിതം നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഡൽഹി എക്സൈസ് നയം നടപ്പിലാക്കിയതെന്നായിരുന്നു ആരോപണം.
അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ, സിസോദിയ, ആം ആദ്മി എംപി സഞ്ജയ് സിംഗ്, പാർട്ടിയുടെ മുൻ മാധ്യമ മേധാവി വിജയ് നായർ എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തരുന്നു.
അഴിമതിയിലൂടെ 1,100 കോടി നേടിയെന്നായിരുന്നു ഇ.ഡി ആരോപണം. ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ധനസഹായം നൽകാൻ 100 കോടി രൂപയുടെ കൈക്കൂലിക്ക് പുറമേ അധിക ഫണ്ട് ആവശ്യപ്പെട്ടതായും ഇ.ഡി ആരോപിച്ചിരുന്നു.
കോടതി വിധിക്ക് ശേഷം മാധ്യമങ്ങളുടെ കണ്ട അരവിന്ദ് കെജ്രിവാൾ സത്യം ജയിച്ചുവെന്ന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

