ന്യൂഡൽഹി: കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ജമ്മു ബാർ അസോസിയേഷൻ സുപ്രീംകോടതിയിൽ നടത്തിയ വാദത്തെ ഏറ്റെടുത്ത് രംഗത്തുവന്നു. കേസ് വിചാരണ കഠ്വ കോടതിയിൽനിന്ന് മാറ്റരുതെന്നും അന്വേഷണം സി.ബി.െഎക്ക് കൈമാറണമെന്നുമാണ് കേസിലെ പ്രതികളായ സഞ്ജി റാമും വിശാൽ ജഗോത്രയും സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചത്.
കഠ്വ കോടതിക്ക് മുമ്പാകെ കുറ്റപത്രം സമർപ്പിക്കാൻ വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അഭിഭാഷകർ കോടതി വളപ്പിൽ തടഞ്ഞിട്ടില്ലെന്ന ബാർ അസോസിയേഷൻ വാദവും പ്രതികൾ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വന്നതോടെ കേസിലെ പ്രതികളുടെയും ബാർ അസോസിയേഷെൻറയും വാദം ഒന്നാണെന്ന് തെളിഞ്ഞു. യഥാർഥ പ്രതികളെ പിടികൂടാൻ സി.ബി.െഎ അന്വേഷണം നടത്തണമെന്നാണ് എതിർ സത്യവാങ്മൂലത്തിലെ പ്രധാന ആവശ്യം. ജമ്മു-കശ്മീർ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം നീതിപൂർവകമല്ലെന്ന ബാർ അസോസിയേഷെൻറ ആരോപണം ഇവരും ആവർത്തിച്ചിട്ടുണ്ട്.
പരാതിക്കാരുണ്ടാക്കിയ സാങ്കൽപിക കഥക്ക് അനുസൃതമായി ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയതാണെന്നും പ്രതികൾ ആരോപിച്ചു.
എല്ലാവർക്കും നീതി പൂർവകമായ വിചാരണ ലഭിക്കേണ്ടത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും കഠ്വയിൽനിന്ന് ചണ്ഡിഗഢിലേക്ക് കേസ് മാറ്റിയാൽ അതുണ്ടാവില്ല. 221 പ്രതികളെ ഇതര സംസ്ഥാനത്തേക്ക് കൊണ്ടുപോകാനാവില്ലെന്നും അവർ ബോധിപ്പിച്ചു.