കഠ്വ ബാലിക മരിച്ചത് ശ്വാസം മുട്ടി; ക്രൂരപീഡനങ്ങൾക്ക് ഇരയായി
text_fieldsപത്താൻകോട്ട്: രാജ്യം നടുങ്ങിയ കഠ്വ കൂട്ടബലാത്സംഗ കൊലക്കേസിൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി കോടതി രേഖപ്പെടുത്തി. ജമ്മു- കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരി നാടോടി ബാലിക ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായും ഒടുവിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പത്താൻകോട്ട് ജില്ല സെഷൻസ് കോടതി മുമ്പാകെ ഡോക്ടർമാർ മൊഴി നൽകി.
കേസിൽ ജമ്മു-കശ്മീർ പൊലീസിനുവേണ്ടി ഹാജരാകുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ. ചോപ്രയാണ് ഇക്കാര്യം അറിയച്ചത്. കേസ് അട്ടിമറിക്കാനിടയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരമാണ് സംസ്ഥാനത്തിനു പുറത്ത് പഞ്ചാബിലെ പത്താൻകോട്ട് കോടതിയിലേക്ക് കേസ് മാറ്റിയത്.
നാടോടി കുടുംബത്തിലെ കാണാതായ ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ ക്ഷേത്രം നടത്തിപ്പുകാരനടക്കം ഏഴു പേരാണ് പ്രതികൾ. കശ്മീരിൽ ന്യൂനപക്ഷമായ ബക്കർവാൽ സമുദായത്തെ ഗ്രാമത്തിൽനിന്ന് ഭയപ്പെടുത്തി ഒാടിക്കാൻവേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു കൊലപാതകമെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. ക്ഷേത്ര കാര്യക്കാരൻ സഞ്ജി റാം, ഇയാളുടെ മകൻ വിശാൽ, ബന്ധുവായ കൗമാരക്കാരൻ, രണ്ടു സ്പെഷൽ പൊലീസ് ഒാഫിസർമാരും ഇവരുടെ ഒരു സുഹൃത്തും എന്നിവരാണ് പ്രതികൾ.
പ്രധാനപ്രതിയായ സഞ്ജി റാമാണ് ബാലികയെ തട്ടിക്കൊണ്ടുവന്ന് ക്ഷേത്രത്തിൽ ദിവസങ്ങളോളം തടവിൽ പാർപ്പിച്ചത്. ഇയാളടക്കമുള്ള പ്രതികൾ ഇവിടെവെച്ച് ക്രൂരപീഡനങ്ങൾക്കിരയാക്കുകയായിരുന്നുവെന്നും പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നു.
സബ് ഇൻസ്പെക്ടർ ആനന്ദ് ശർമയും കോൺസ്റ്റബിൾ തിലക്രാജും മുഖ്യപ്രതിയിൽനിന്ന് നാലു ലക്ഷം രൂപ വാങ്ങി സുപ്രധാന തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഡോക്ടർമാരുടെ മൊഴി കേസിനെ കൂടുതൽ ശക്തിപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പലതരം മയക്കുമരുന്നുകൾ ൽകിയാണ് പെൺകുട്ടിയെ തടവിലിട്ടതെന്നും ഇതേ തുടർന്ന് കൊടുംപീഡനങ്ങൾ ഏൽക്കുേമ്പാൾ പ്രതികരിക്കാൻ പോലും എട്ടുവസ്സുകാരിക്ക് കഴിഞ്ഞില്ലെന്നും ജൂലൈയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി 10നായിരുന്നു ബാലികയെ തട്ടിക്കൊണ്ടുപോയത്. 17നാണ് മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.