കരുണാനിധിയെയും സ്റ്റാലിനെയും അധിക്ഷേപിച്ചു; മുഖ്യമന്ത്രി വിജയ്ക്കെതിരെ ഡിഎംകെയുടെ സംസ്ഥാന വ്യാപക പ്രതിഷേധം
text_fieldsഎം.കെ സ്റ്റാലിൻ
ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി എം. കരുണാനിധിക്കും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി തെരുവിലിറങ്ങി ഡി.എം.കെ. തമിഴ്‌നാട്ടിലെ പ്രധാന ജില്ലാ ആസ്ഥാനങ്ങളിലും നഗരങ്ങളിലും ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് ഡി.എം.കെ നേതൃത്വം പ്രതിഷേധ മാർച്ചുകളും ധർണകളും സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി വിജയ് പൊതുവേദിയിൽ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിനിടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരനായ കലൈജ്ഞർ കരുണാനിധിയെയും സ്റ്റാലിനെയും വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നാണ് ഡി.എം.കെയുടെ ആരോപണം. രാഷ്ട്രീയ വിമർശനങ്ങളുടെ പരിധി ലംഘിച്ച് ചരിത്രപുരുഷന്മാരായ നേതാക്കളെ തരംതാഴ്ത്തി സംസാരിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് ഡി.എം.കെ നേതാക്കൾ ചൂണ്ടിക്കാട്ടി. ചെന്നൈ അണ്ണാ അറിവാളയത്തിന് മുന്നിലും സെക്രട്ടേറിയറ്റിന് സമീപവും പ്രവർത്തകർ വിജയ്‌യുടെ കോലം കത്തിച്ച് മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
വിജയ് പരസ്യമായി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയുടെ ആവശ്യം. എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കുകൾ രാഷ്ട്രീയ എതിരാളികൾ വളച്ചൊടിക്കുകയാണെന്നും ഭരണപരാജയങ്ങൾ മറച്ചുവെക്കാനാണ് ഡി.എം.കെ തെരുവിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതെന്നും ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കൾ പ്രതികരിച്ചു. പ്രതിഷേധത്തെ തുടർന്ന് ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ പ്രധാന നഗരങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ കലുഷിതമാക്കുന്നതാണ് ഇപ്പോഴത്തെ ഡി.എം.കെ–ടി.വി.കെ പോര്. മുൻപ് ഡി.എം.കെയിൽ സഖ്യകക്ഷികളായിരുന്ന പല പാർട്ടികളെയും സ്വന്തം ചേരിയിലെത്തിച്ചാണ് വിജയ് അധികാരം പിടിച്ചെടുത്തതെന്നിരിക്കെ, ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആണിക്കല്ലുകളായ കരുണാനിധിയെയും സ്റ്റാലിനെയും ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ ഡി.എം.കെ അണികൾക്കിടയിൽ കടുത്ത രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. വെറുമൊരു ഭരണ-പ്രതിപക്ഷ തർക്കത്തിനപ്പുറം, തമിഴ് രാഷ്ട്രീയത്തിന്റെ പാരമ്പര്യവും വ്യക്തിപ്രഭാവവും തമ്മിലുള്ള അഭിമാനപ്പോരാട്ടമായി ഈ വിവാദം വളർന്നുകഴിഞ്ഞു.
വരും ദിവസങ്ങളിൽ നിയമസഭയ്ക്കുള്ളിലും തെരുവിലും ഈ വിഷയം സജീവമായി ഉയർത്തിക്കൊണ്ടുവരാനാണ് ഡി.എം.കെയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും വിജയ് പരസ്യമായി പ്രസ്താവന പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും മുതിർന്ന ഡി.എം.കെ നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം, പ്രതിപക്ഷത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ടി.വി.കെ ക്യാമ്പ്. തുടർച്ചയായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ ക്രമസമാധാന നില തകരാതിരിക്കാൻ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കൂടുതൽ പൊലീസ് സേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

