അഞ്ചുവര്‍ഷത്തിനുള്ളില്‍ 25,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാൻ കർണാടക
text_fieldsബംഗളൂരു: അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 25,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാൻ കർണാടക സർക്കാർ. ഇതിനായി ആവിഷ്കരിച്ച കര്‍ണാടക സ്റ്റാര്‍ട്ടപ്പ് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിര്‍മിത ബുദ്ധി, വൈദ്യുതി വാഹനങ്ങള്‍, റോബോട്ടിക്സ്, ഡ്രോണ്‍ സാങ്കേതിക വിദ്യ എന്നീ മേഖലകള്‍ക്കായിരിക്കും ഊന്നല്‍. ബംഗളൂരു നഗരത്തിന് പുറത്തുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇത്തരം സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന് ഐ.ടി, ബി.ടി മന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു.
ആദ്യഘട്ടത്തിൽ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂറുകോടി രൂപയുടെ ധനസഹായം നല്‍കും. പുതിയ ആശയങ്ങളവതരിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കും. വിവിധ മേഖലകളിലെ ഐ.ടി പാര്‍ക്കുകളിലും ഇന്‍ക്യുബേഷന്‍ സെന്ററുകളിലും സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനവും ഒരുക്കും.
നിലവില്‍ ബംഗളൂരുവിലാണ് സംസ്ഥാനത്തെ ഐ.ടി മേഖല കേന്ദ്രീകരിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക്, മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നഗരത്തിന്റെ വികസനത്തെ പിന്നോട്ടുവലിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മൈസൂരു ഉള്‍പ്പെടെയുള്ള ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

